സന്തോഷ് സർലിങ്
ചെങ്കൊടി ചുവപ്പിച്ച രാഷ്ട്രിയത്തിന് ഒരു പേരിടാൻ പറഞ്ഞാൽ, ജാതി-മത-രാഷ്ട്രിയ ഭേദമന്യേ നെഞ്ചിൽ കൈവച്ച് മലയാളി പറയും വി.എസ്. അച്യുതാനന്ദൻ. എൺപത്തിരണ്ടാം വയസിൽ മുഖ്യമന്ത്രി കസേരയിലെത്തിയ വൃദ്ധനായിരുന്നില്ല കേരളത്തിന് വി.എസ്. മണ്ണും വിണ്ണും കീഴടക്കാൻ എത്തിയ മാഫിയ സംഘങ്ങളോട് ഒറ്റയ്ക്ക് പടപൊരുതിയ യൗവനം. പാർട്ടിക്കുള്ളിലെ അതിശക്തന്റെ മർക്കട മുഷ്ട്ടിക്കുള്ളിൽ ചുരുട്ടികെട്ടാൻ മുഖ്യമന്ത്രി പദം വിട്ട് കൊടുക്കാത്ത ക്ഷുഭിത യൗവനം. നാവിന്റെ മൂർച്ചയറിയാത്ത ഒരു ശത്രുപോലും ഇല്ല. കർഷകതൊഴിലാളികളോടും ബീഡി തൊഴിലാളികളോടും സംവദിച്ച് ഉറപ്പിച്ച പ്രസംഗശൈലിയുമായി കേരളം മുഴുവൻ നടന്ന വി.എസിനെ പ്രതീക്ഷയുടെ പ്രതിബിംബമായി കണ്ടത് നൂറ് കണക്കിന് പേരാണ്. കമ്മ്യൂണിസ്റ്റെങ്കിൽ അത് അച്യുതാനന്ദൻ എന്ന് പറയാത്തവർ ഉണ്ടോയെന്ന് സംശയം. വെള്ള മുണ്ടിന്റെ കര ഇടംകൈയ്യിൽ പിടിച്ച് നടന്ന് വരുന്ന ശരീരഭാഷയ്ക്കും പറയാനേറേയുണ്ടായിരുന്നു.
സിപിഐയോട് പോരടിച്ച് സിപിഐഎം ഉണ്ടാക്കിയതടക്കമുള്ള കലുഷിതമായ രാഷ്ട്രിയ ജീവിതത്തിന്റെ പല ഘട്ടങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്.
1980 മുതൽ 1992 വരെ നീണ്ട പന്ത്രണ്ട് വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി. 92 മുതൽ 96 വരെ പ്രതിപക്ഷ നേതാവ്. അക്കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായി നെൽപാടങ്ങളിൽ കൃഷി ചെയ്യാൻ ആഹ്വാനം ചെയ്ത വി.എസ്.അച്യുതാനന്ദനെ വെട്ടിനിരത്തൽ സമരനായകനാക്കി മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കി. 1996 മുതൽ 2000യിരം വരെ എൽ.ഡി.എഫ് കൺവീനർ. 2001 മുതൽ 2006 വരെ വീണ്ടും പ്രതിപക്ഷ നേതാവ്. മർക്കടമുഷ്ട്ടിക്കാരനായ വി.എസ്. ജനകീയനായി രൂപാന്തരം പ്രാപിക്കുന്ന കാലഘട്ടമെന്ന് ചരിത്രം രേഖപ്പെടുത്തുന്ന അഞ്ച് വർഷം. ഉൾപാർട്ടി വിഭാഗിയതയിൽ ഏറെ കുറെ നിരായുധനായ വി.എസിന് ജീവശ്വാസമായി ജനകീയ വിഷയങ്ങൾ മാറി.
കൊക്കോ കോളയെന്ന് ആഗോളഭീകരനെ ഒറ്റയ്ക്ക് വെല്ലുവിളിച്ച് പ്ലാച്ചിമടയിലെ കുടിവെള്ളസമരത്തെ ദേശിയ ശ്രദ്ധയിൽ കൊണ്ട് വരാനും, അട്ടപ്പാടിയിലെ ആദിവാസികൾക്കായി സമരം ചെയ്യാനും , കാസർകോട്ടെ എന്റോസൾഫാൻ ദുരിതബാധിതരെ ആശ്വാസിപ്പിക്കാനും വി.എസ്. ഓടിയെത്തി. പ്രതിപക്ഷ നേതാവിന് എന്തൊക്കെ ചെയ്യാനാകുമെന്ന് കേരളത്തിന് ബോധ്യപ്പെട്ട കാലം. മുഖ്യമന്ത്രിയേക്കാൾ പ്രതിപക്ഷനേതാവിന്റെ സഞ്ചാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് മാധ്യമങ്ങളും ഒപ്പം കൂടി. 2006ൽ മുഖ്യമന്ത്രി.
പാർട്ടിക്കുള്ളിലെ ഒറ്റയാൻ
വനംകൊള്ള നേരിട്ടറിയാൻ വനം കയറിയ പ്രതിപക്ഷനേതാവിന് കൂച്ച് വിലങ്ങിടാൻ ശ്രമിച്ചത് ഭരണപക്ഷമായിരുന്നില്ല. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് വി.എസ് നാമനിർേദശം ചെയ്ത് വളർത്തി കൊണ്ട് വന്ന നേതൃനിര തന്നെ അദേഹത്തിനെതിരെ തിരിഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ഇടുക്കിയിലെ കൈയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിയായ ഉടൻ നടപടി എടുത്തത് ശ്രദ്ധേയമായി. സോളാറും സ്വർണവുമായി ആരും അക്കാലത്ത് മുഖ്യമന്ത്രി ഓഫീസിന്റെ പടി കയറിയില്ല. അഴിമതി ആരോപണം പോലും മുഖ്യമന്ത്രിയായ വി.എസിനെതിരെ ഉയർന്നില്ല. പതിനേഴാം വയസിൽ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് തുടങ്ങിയ വി.എസിന് മുഖ്യമന്ത്രി പദമെന്നത് ചെയ്ത് തീർക്കേണ്ട നിരവധി ചുമതലകളിൽ ഒന്ന് മാത്രം. പാർട്ടിക്കുള്ളിലെ ശത്രുക്കൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എടുത്ത് കളയാൻ ശ്രമിച്ചപ്പോഴെല്ലാം ജനകീയ പിൻബലത്തിൽ കണിശതയോടെ നേരിട്ടു.
2011ലെ തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനം പുറത്ത് വന്ന മണിക്കൂറിൽ കേരളം നിന്ന് കത്തിയെന്ന് വി.എസ് അനുഭാവികൾ പറയും. അത്രയേറെ ഉച്ചത്തിൽ പാർട്ടി പ്രവർത്തകർ പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടാകില്ല. തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററിന്റെ പൂമുഖത്ത് പാർട്ടിക്കെതിരെ പ്രവർത്തകരുടെ മുദ്രാവാക്യം മുഴങ്ങി. മുന്നണി സ്ഥാനാർത്ഥികൾ പോലും ജയിക്കില്ലെന്ന് കേരളം ഉച്ചത്തിൽ പറഞ്ഞ മണിക്കൂറുകൾ.കണ്ണേ കരളേ വി എസേ എന്ന് പ്രവർത്തകർ വിളിച്ചത് വെറുതെയല്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞ സമയം. രാത്രിയ്ക്ക് രാത്രി സിപിഐഎമ്മിന് തീരുമാനം മാറ്റേണ്ടി വന്നു.
2012ൽ നെയ്യാറ്റികര ഉപതിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിൽ പാർട്ടിയുടെ എതിരാളിയും ആർ.എം.പി എന്ന രാഷ്ട്രി പാർട്ടിയുടെ സ്ഥാപകനുമായ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. സിപിഐഎം പ്രതികൂട്ടിലായി. സ്വയം പ്രതിരോധം തീർക്കാൻ പോലും ശേഷിയില്ലാതെ സിപിഐഎം പൊതുജനമധ്യത്തിൽ ഒറ്റപ്പെട്ടു. പാർട്ടി പ്രവർത്തകർക്ക് പോലും പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സമയം. സിപിഐഎം പ്രവർത്തകനായിരിക്കെ വി.എസ് അനുഭാവിയായ ടി.പി.ചന്ദ്രശേഖരൻ അദേഹത്തിന് എന്നും പ്രിയപ്പെട്ടവനായിരുന്നു. തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ നിന്നും വി.എസ് കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു. കഴിയാവുന്ന എല്ലാ വിധത്തിലും പാർട്ടി ആ യാത്ര തടയാൻ ശ്രമിച്ചു. പക്ഷെ അതെല്ലാം തള്ളി കളഞ്ഞ് വി.എസ്, ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി. ഭർത്താവിന്റെ ആകസ്മിക വിയോഗത്തിൽ തളർന്ന് പോയ ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിക്കുന്ന ദൃശ്യം, കണ്ട് നിൽക്കുന്നവരെയെല്ലാം ഈറനണിക്കുന്നതായിരുന്നു.
പാർട്ടിക്കുപരിയായി മനുഷ്വത്വത്തിന് വില കൽപ്പിക്കുന്ന വി.എസ് ഒരു കാലഘട്ടത്തിന്റെ പ്രതീക്ഷയായിരുന്നു. ഇരകളാക്കപ്പെട്ടവരുടെ നാഥൻ, നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം അങ്ങനെ എല്ലാമാകാൻ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ നെഞ്ചിൽ കൈവച്ച് മലയാളികൾ ആവർത്തിച്ച് പറയും , കമ്മ്യൂണിസമേ, ഞങ്ങളുടെ നാട്ടിൽ നിനക്ക് പേർ – വി.എസ്. അച്യുതാനന്ദൻ. നൂറിന്റെ ചുവപ്പിൽ നിൽക്കുന്ന മലയാളകരയുടെ ചെന്താരകത്തിന് എല്ലാ വിധ ആശംസകളും.