ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; 7 പേർ മരിച്ചു
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകർന്നു വീണു 7 പേർ മരിച്ചു. പൈലറ്റും ഒരു കുട്ടിയുമടക്കം മുഴുവന്‍ പേരും മരിച്ചെന്നാണ് പിടിഐയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ സംഭവം. മോശം കാലാവസ്ഥയും ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം
കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിക്കുകയായിരുന്നു.
ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ അപകട സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. തീര്‍ത്ഥാടരായ യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇവർ യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ തന്നെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് വിവരം.
‘ആര്യന്‍’ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാട്ടുകാരാണ് അപകടവിവരം ആദ്യം പുറത്തറിയിച്ചതെന്നും വിവരമറിഞ്ഞയുടന്‍ ദേശീയ ദുരന്തനിവാരണസേനയടക്കം സ്ഥലത്തേക്ക് തിരിച്ചതായും വിനയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു.
കേദാര്‍നാഥില്‍ ജൂണ്‍ ഏഴാം തീയതിയും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ടേക്ക് ഓഫിനിടെ സാങ്കേതികപ്രശ്‌നം നേരിടുകയായിരുന്നു.
എന്നാൽ ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. അപകടത്തില്‍ അഞ്ച് യാത്രക്കാരും സുരക്ഷിതരായിരുന്നു. പൈലറ്റിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയംഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടങ്ങളെത്തുടര്‍ന്ന് ആണ് നിർദേശം.
സര്‍വീസിന് മുന്‍പ് സാങ്കേതിക പരിശോധനയും കാലാവസ്ഥവിവരങ്ങളും നിര്‍ബന്ധമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പുവരുത്താനും പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ തയ്യാറാക്കാനുമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തം നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയിൽ വ്യക്തത വന്നിട്ടില്ല. 265 പേർ മരിച്ചുവെന്നാണു നേരത്തെ അധികൃതർ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
Summary: A tragic helicopter crash in Gaurikund, Uttarakhand, claimed the lives of all seven on board, including the pilot and a child. National media reports, including PTI, confirm that there were no survivors. The incident occurred near a pilgrimage route, prompting widespread grief and investigation