ഇന്തോനേഷ്യയിൽ ഐഫോൺ 16ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു . വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കർത്താസാസ്മിത ആണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇൻറർനാഷണൽ മൊബൈൽ എക്വിപ്മെൻറ് ഐഡൻറിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
ഐഎംഇഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോൺ 16 ഇന്തോനേഷ്യയിൽ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാൽ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിരവധി കാരണങ്ങളാണ് ഇൻഡോനീഷ്യയിലെ ഐ ഫോൺ 16 നിരോധനത്തിനുപിന്നിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ആപ്പിൾ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് നടപടിക്ക് പിന്നിലെ മറ്റൊരു കാരണം. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾക്കായി ഏകദേശം 919 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് പൂർണമായും പാലിക്കാൻ ആപ്പിളിനായിരുന്നില്ല. ഐഫോൺ 16 രാജ്യത്ത് വിൽക്കാൻ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. ആപ്പിൾ ഫോണുകൾക്ക് ടികെഡിഎൻ സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഇന്തോനേഷ്യയിൽ വിൽക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങൾ പ്രാദേശികമായി നിർമിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടികെഡിഎൻ. ഇതു പാലിക്കുന്ന കമ്പനികൾക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. ആപ്പിളിൽ നിന്ന് ടികെഡിഎൻ സർട്ടിഫിക്കറ്റിനായി അപേക്ഷ ലഭിച്ചെന്ന് വ്യവസായ വകുപ്പിന്റെ വക്താവ് ഫെബ്രി ഹെൻഡ്രി അന്റോണി അരിഫ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിക്ഷേപ വാഗ്ദാനങ്ങൾ പാലിക്കാതെ ആപ്പിളിനെ രാജ്യത്ത് പ്രേവേശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് സർക്കാർ. ഐ ഫോൺ 16 സീരിസിനെ കൂടാതെ ആപ്പിൾ വാച്ച് സീരീസ് 10, ഐഫോൺ 16 പ്രോ അറേ ഉൾപ്പെടെയുള്ള മറ്റ് പുതിയ ഉൽപ്പന്നങ്ങളും രാജ്യത്ത് ഇപ്പോഴും ലഭ്യമല്ല. ഇവയ്ക്കെല്ലാം തന്നെ വിലക്ക് ബാധകമാണ്.
English summary : Use and sale of iPhone 16 banned in Indonesia; Official announcement