ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നു; ഇറാൻ്റെ വൈദ്യുതി ബന്ധം ഒരു മണിക്കൂറിൽ തകർക്കുമെന്ന് ട്രംപ്!
വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാഖിന്റെ വ്യോമപരിധിയിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 (KC-135) ടാങ്കർ വിമാനം ആണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് രണ്ട് സൈനിക വിമാനങ്ങളാണ് ആകാശത്ത് ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതിൽ ഒന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണപ്പോൾ, മറ്റൊരു വിമാനം സുരക്ഷിതമായി നിലത്തിറക്കി.
വെടിവയ്പ്പോ ആക്രമണമോ മൂലമാണ് അപകടമെന്ന സൂചനകളില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. വിമാനത്തിലെ ജീവനക്കാരുടെ നിലയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഇറാൻ സംഘർഷം വർധിപ്പിക്കാൻ ശ്രമിച്ചാൽ അവരുടെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ യുഎസിന് കഴിയുമെന്ന് ട്രംപ് പറഞ്ഞു.
“ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ നശിപ്പിക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്കു 25 വർഷമെടുക്കും.
എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ട്രംപ് വ്യക്തമാക്കി. യുഎസിന്റെ സൈനിക നടപടികൾക്ക് ശേഷം ഇറാൻ ദുർബലമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ട്രംപിന്റെ മുന്നറിയിപ്പിന് ഇറാനിൽ നിന്ന് കടുത്ത പ്രതികരണം ഉയർന്നു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അമേരിക്കയെ വിമർശിച്ചു. ഇറാന്റെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാൽ പ്രദേശത്തെ വൈദ്യുതി ഗ്രിഡുകൾ തന്നെ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“അരമണിക്കൂറിനുള്ളിൽ മുഴുവൻ പ്രദേശവും ഇരുട്ടിലാകാം. ആ ഇരുട്ട് സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ അവസരമാകും,” എന്നാണ് ലാരിജാനിയുടെ പ്രതികരണം.
ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ അമേരിക്ക ഇരുപത് മടങ്ങ് ശക്തിയായി തിരിച്ചടിക്കുമെന്നും ട്രംപ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിലെ ഈ വാക്കുതർക്കം മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
English Summary
A US military KC-135 refueling aircraft crashed in Iraqi airspace, according to US Central Command.









