അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനിടെ യു.എസ് 3,500 സൈനികരെ കൂടി വിന്യസിച്ചു. ഇതിനുമുമ്പ് യു.എസ്.എസ് ട്രിപ്പോളി യുദ്ധക്കപ്പലിലൂടെ ഏകദേശം 2,500 മറൈൻ സൈനികരെ മേഖലയിൽ എത്തിച്ചിരുന്നു.
ഇറാനിൽ ദീർഘകാല കരസൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ കരയാക്രമണത്തിന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അനുമതി നൽകുമോ എന്നതിൽ വ്യക്തതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എഫ്-35, ഓസ്പ്രേസ് പോലുള്ള ആധുനിക യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള ആംഫിബിയസ് ആക്രമണക്കപ്പലാണ് യു.എസ്.എസ് ട്രിപ്പോളി. ജപ്പാൻ തീരത്തുനിന്ന് മാറ്റിയ ഈ കപ്പലിനൊപ്പം സാൻ ഡീഗോയിൽ നിന്നുള്ള യു.എസ്.എസ് ബോക്സർ യുദ്ധക്കപ്പലും നാവികസേനയും പശ്ചിമേഷ്യയിലെത്തിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ മുതൽ ഇതുവരെ 11,000ത്തിലധികം ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കരസേന വിന്യസിക്കാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ സാഹചര്യങ്ങൾ മാറുകയാണെങ്കിൽ തയ്യാറാകേണ്ടതുണ്ടെന്ന് പ്രസിഡന്റ് ട്രംപും സൂചിപ്പിച്ചു.
ഇതിനിടെ, ഇറാനിൽ നിന്നുള്ള പ്രതികരണവും ശക്തമാകുകയാണ്. ‘തെഹ്റാൻ ടൈംസ്’ പത്രം “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെ അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി.
യമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കൂടാതെ, പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സൈനിക വിന്യാസം ശക്തമാക്കാനും ഇറാൻ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
English Summary
The U.S. has deployed additional troops to West Asia amid rising tensions with Iran. While preparing for possible ground operations, no final decision has been made. Iran has issued strong warnings, raising fears of further escalation in the region.









