വാഷിങ്ടൺ: യുഎസ്-ചൈന വ്യാപാര തർക്കങ്ങൾക്ക് താത്കാലിക വിരാമം. ചൈനീസ് ഉൽപ്പന്നങ്ങളുടെ 145 ശതമാനം തീരുവ 115 ശതമാനം പോയിന്റ് കുറച്ച് 30 ശതമാനാമാക്കാൺ അമേരിക്കയും, അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 10 ശതമാനമാക്കാൻ ചൈനയും സമ്മതിച്ചതായി യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അറിയിച്ചു.
90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം.
ആഗോള സമ്പദ്വ്യവസ്ഥയെതന്നെ സാരമായി ബാധിച്ച ചൈന- യുഎസ് തർക്കത്തിൽ അയവുണ്ടായതോടെ ഓഹരി വിപണികൾ കുത്തനെ ഉയർന്നു.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. ജാമിസൺ ഗ്രീറും, യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തീരുവ കുറച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല ചർച്ചയിലാണ് തീരുമാനം.
അതേസമയം, വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് അമേരിക്കയും ചൈനയും തീരുവയുദ്ധം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്.
അമേരിക്കയുടെ പണം അമേരിക്കയ്ക്ക് തന്നെ ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.
‘ഉയർന്ന തീരുവ പ്രഖ്യാപിച്ചതിലൂടെ ഉപരോധത്തിന് തുല്യമായതാണ് സംഭവിച്ചത്. ഇരുപക്ഷവും അത് ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് വ്യാപാരം നടക്കണം. ഇത് നേടിയെടുക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഞാൻ കരുതുന്നു എന്നും’ സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
കഴിഞ്ഞ മാസം ചൈനയ്ക്കെതിരായ യുഎസ് 145 ശതമാനം തീരുവ ഉയർത്തിയതിനണ് പിന്നാലെ ചൈന 125 ശതമാനി ലെവി ചുമത്തി അമേരിക്കൻ ഇറക്കുമതിക്ക് തിരിച്ചടി നൽകുകയായിരുന്നു.