വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെയും നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. നിർമ്മാണ മേൽനോട്ടം കിഫ്കോണിനാണ്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിർമിക്കുന്നത്. 750 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടി വിസ്തീർണം വരുന്ന ഒറ്റനില വീടുകൾ നിർമ്മിക്കും. താമസക്കാർക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിർമിക്കുക.
അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും. 50 വീടുകളിൽ കൂടുതൽ നിർമ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കർണാടക സർക്കാരിൻറെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി ഉടൻ കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.









