മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 34 വയസുകാരന് 51 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കോടതി. വണ്ടൂർ കരുണാലയപ്പടി ചെമ്പൻ വീട്ടിൽ അബ്ദുൾ റഹിമാനാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി.
2019 മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് ആൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കുട്ടിയെ വിളിച്ച് വരുത്തിയായിരുന്നു ലൈംഗിക ചൂഷണം. കുട്ടിക്ക് ഷാനു പാരിതോഷികമായി പണവും മറ്റും കൊടുക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തായി പൊലീസ് കണ്ടെത്തി. നിലമ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന പി.വിഷ്ണുവിന്റെ നേത്യത്വത്തിലാണ് അന്വേക്ഷണം നടന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ കേസന്വേഷണത്തിന് സഹായിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു.