കാക്കനാട്: നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന സർവകലാശാലകൾ വർധിപ്പിച്ചത് സർക്കാറുമായി ആലോചിക്കാതെ ആണെന്ന് മന്ത്രി ആർ. ബിന്ദു.
ഫീസ് വർധന പുനഃപരിശോധിക്കുമെന്നും ന്യായമായ ഫീസ് സംവിധാനം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് മീഡിയ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ആർ. ബിന്ദു.
നാലുവര്‍ഷ ബിരുദ കോഴ്സ് മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
ഫീസ് വർധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ വാദം നിലനിൽക്കെയാണ് ഫീസ് നിരക്കുകൾ നാലിരട്ടിയോളം കൂട്ടിയതെന്നാണ് ആക്ഷേപം. ബിരുദം നാലുവര്‍ഷം ആക്കുമ്പോൾ പരീക്ഷ നടത്തിപ്പും ചെലവും കുറയുമെന്നും കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാൽ, ഇപ്പോഴത്തെ ഫീസ് വർദ്ധന ഇരുട്ടടിയെന്നാണ് വിദ്യാര്‍ഥികൾ പറയുന്നത്. മൂന്നും നാലും ഇരട്ടിയായാണ് സര്‍വകലാശാലകൾ നിലവിൽ ഫീസ് നിരക്ക് ഉയര്‍ത്തുന്നത്.