അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിക്ക് ക്ഷണം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കേന്ദ്രമന്ത്രിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്.
പരമാവധി സമവായമുണ്ടാക്കി സംഗമം നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം. സുരേഷ് ഗോപി അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഈ മാസം 20നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ഇത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. കൂടാതെ ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എൻ എസ് എസ് പങ്കെടുക്കുമെന്ന് തീരുമാനം. സംഗമത്തിലേക്ക് പ്രതിനിധിയെ അയക്കാനാണ് തീരുമാനം
അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു. പരിപാടിക്ക് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പരിപാടി രാഷ്ട്രീയ വിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല
ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ലെന്ന് വിവരം. പകരം പരിപാടിയുള്ളതിനാലാണ് സ്റ്റാലിന് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം.
പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി.സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ആണ് മന്ത്രി വാസവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20ന് പമ്പാ തീരത്തു വെച്ചാണ് അയ്യപ്പ സംഗമം നടക്കുക.
സംഗമത്തിൽ കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
Summary: Union Minister Suresh Gopi has been invited to the Global Ayyappa Sangamam. Devaswom Board President P. S. Prasanth personally extended the invitation at the minister’s residence. Officials expect his participation in the event.