കിടക്ക ലഭിച്ചില്ല; നടക്കുന്നതിനിടെ ഇടനാഴിയിൽ പ്രസവിച്ചു യുവതി
കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയിൽ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവമാണ് സംസ്ഥാനത്ത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്.
റാണെബെന്നൂർ കാങ്കോൽ സ്വദേശിയായ രൂപ ഗിരീഷ് കടുത്ത പ്രസവവേദനയോടെ ആശുപത്രിയിലെത്തിയെങ്കിലും, ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാത്തത് കുഞ്ഞിന്റെ ജീവനെടുത്തു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പ്രസവവേദന ശക്തമായതോടെ ബന്ധുക്കൾ രൂപയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
എന്നാല്‍ ലേബർ റൂമിൽ കിടക്കയില്ലെന്ന മറുപടി പറഞ്ഞാണ് അവരെ പുറത്തിരുത്തിയത്. രൂപയുടെ വേദന കൂടുകയും അവൾ ശുചിമുറിയിലേക്ക് പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോൾ തന്നെ പ്രസവം ആരംഭിക്കുകയും ചെയ്തു.
കിടക്ക ലഭിച്ചില്ല; നടക്കുന്നതിനിടെ ഇടനാഴിയിൽ പ്രസവിച്ചു യുവതി
ആവശ്യമായ മെഡിക്കൽ സഹായം ലഭിക്കാതെപോയതിനാൽ കുഞ്ഞിന്റെ തല നിലത്ത് ഇടിച്ചു. ഇതാണ് നവജാതശിശുവിന്റെ മരണ കാരണമെന്ന് പരാതി നൽകുന്ന മാതാപിതാക്കൾ പറയുന്നു.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ലേബർ റൂമിൽ പ്രവേശിപ്പിക്കേണ്ടിയിരുന്ന രൂപയെ നിലത്ത് ഇരിക്കാൻ പോലും നിർബന്ധിച്ചതായും, അവളുടെ നില ഗുരുതരമായിരുന്നിട്ടും നേഴ്സുമാരോ ഡോക്ടർമാരോ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
അവർ യാചിക്കുകയും അപേക്ഷിക്കുകയും ചെയ്തിട്ടും മെഡിക്കൽ സ്റ്റാഫ് മൊബൈൽ ഉപയോഗത്തിലായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു.
സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ ജില്ലാ കലക്ടർ ആശുപത്രി സൂപ്രണ്ടിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
രോഗിക്ക് നൽകിയ പരിപാലനത്തിലെ വീഴ്ചകളും, പ്രസവവേദനയുള്ള സ്ത്രീയ്ക്ക് സൗകര്യം നിഷേധിച്ചതിനെച്ചൊല്ലിയുള്ള ആരോപണങ്ങളും പരിശോധിക്കാനാണ് ഉത്തരവ്.
രൂപയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെ ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ ശക്തമായി തള്ളി. അവഗണന ഉണ്ടായിട്ടില്ലെന്നും, പ്രസവത്തിന് മുൻപുതന്നെ കുഞ്ഞ് മരിച്ചിരിക്കാമെന്ന സാധ്യതയും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം നൽകിയ വിശദീകരണം പ്രകാരം, രാവിലെ 10.27നാണ് രൂപയെ ആശുപത്രിയിലെത്തിച്ചത്. അന്നത്തെ സമയത്ത് ലേബർ വാർഡിൽ മൂന്ന് സ്ത്രീകൾ പ്രസവത്തിനായി കാത്തിരിപ്പിലായതിനാൽ, കുറച്ച് നേരം കാത്തിരിക്കണമെന്നും അവരെ അറിയിച്ചുവത്രെ. എന്നാല്‍, വേദന കൂടിയതോടെ രൂപ ശുചിമുറിയിലേക്കാണ് പോയത്.
രൂപയുടെ രക്തസമ്മർദ്ദം 160/100 എന്ന ഉയർന്ന നിലയിലായിരുന്നു. കൂടാതെ, എട്ടുമാസം ഗർഭിണിയായിരുന്ന രൂപയുടെ കുഞ്ഞിന് തിങ്കളാഴ്ച മുതൽ അനക്കമില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
ഈ വിവരങ്ങൾ കുട്ടി ഇതിനുമുമ്പ് തന്നെ ആരോഗ്യപ്രശ്നങ്ങളിലായിരുന്നോ എന്ന സംശയം ശക്തമാക്കുന്നതാണെന്ന് ഡോക്ടർ വ്യക്തമാക്കി.
രൂപയെ രാവിലെ 10.36ന് ലേബർ വാർഡിൽ പ്രവേശിപ്പിച്ചു. ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, 11.07നാണ് യുവതി വാർഡിന് പുറത്തേക്കു വരുന്നതായി കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു.
A tragic incident at Haveri District Hospital in Karnataka where a woman was forced to give birth in a corridor due to lack of bed availability. The newborn died after falling to the floor. Family alleges medical negligence; hospital denies wrongdoing.









