കൊച്ചി: എറണാകുളം കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ താൽകാലിക സ്റ്റേജിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. അതേസമയം ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഉമാതോമസിന്റെ അപകടവുമായി ബന്ധപ്പെട്ട സംഭവത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂർത്തിയായതായും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട് നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. നടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ 2024 ഡിസംബർ 29നാണ് ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് പരിപാടിയുമായി ബന്ധപ്പെട്ട്നടന്ന ചടങ്ങിനിടെ ഉമ തോമസ് അപകടത്തിൽപെട്ടത്. പിന്നീട് 45 ദിവസമാണ് അപകടത്തിൽ പരുക്കേറ്റ് ഉമ തോമസ് ആശുപത്രിയിൽ കിടന്നത്. നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷൻ അധികൃതരാണ് കേസിലെ പ്രതികൾ. മതിയായ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിർമിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. സ്റ്റേജ് നിർമാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷൻ പാലിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
കേസിൽ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ഡയറക്ടർ അടക്കമുള്ള നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളാണ് കലൂരിലെ ഈ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഒന്ന് ഉമ തോമസിനുണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ളതാണ്. മറ്റൊന്ന് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ളതാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.