ഹോളിഡേ ഫൈനായി യു കെയിൽ കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് 443,322 പൗണ്ട്. വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയത് വലിയ തുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. ഈ മാതാപിതാക്കള്‍ക്കാണ് ഇതിന്റെ തിരിച്ചടി പ്രധാനമായും നേരിടേണ്ടിവരുന്നത്.
വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്.
2016-17 കാലയളവിലാണ് അനധികൃതമായി സ്കൂളുകളില്‍ നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ പിഴ വിധിക്കാന്‍ ആരംഭിച്ചത്. 2020-21 കാലയളവ് കോവിഡ് കാലമായിരുന്നതിനാല്‍ പിഴത്തുക അടയ്‌ക്കേണ്ടി വന്നില്ല എങ്കിലും പിന്നീട് ഓരോവര്‍ഷവും പിഴ വര്‍ധിച്ചുവരികയാണ്.
ഒരു കുട്ടി അഞ്ചോ അതിലധികമോ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്നാല്‍ 80 പൗണ്ടാണ് പിഴ അടയ്ക്കേണ്ടത്. 28 ദിവസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ ഇത് ഇരട്ടിയായി ഉയരും.
വീണ്ടും അവധിയെടുത്താല്‍ ആദ്യംതന്നെ പിഴ 160 പൗണ്ടാകും. രണ്ടില്‍ കൂടുതല്‍ തവണ അനധികൃതമായി അവധിയെടുത്താല്‍ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയും കോടതിയില്‍ നിന്നും 2500 പൗണ്ട് വരെ പിഴയും ലഭിക്കാം. യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്.