ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ആവശ്യപ്പെട്ട് യുകെ സർക്കാർ. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല എന്നിരിക്കെയാണ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ആപ്പിളിൻ്റെ “അഡ്വാൻസ്‌ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) ഉപയോഗിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചു. എന്നാൽ കമ്പനിയുടെ വെബ്‌സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ഗവൺമെൻ്റ് ചോദിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനു പകരമായി യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു.