ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റ ഇന്ത്യൻ വംശജയായ ഡോക്ടറെ പുറത്താക്കി യുകെ
കോവിഡ് മഹാമാരിയുടെ കാലത്ത് ആശുപത്രികളിൽ നിന്നും ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് ഓൺലൈൻ വഴി വിൽപന നടത്തിയ ഇന്ത്യൻ വംശജയായ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി.
ഗ്ലാസ്‌ഗോയിലെ ഹെയർമൈറേസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ആതിയ ഷെയ്ഖിനെതിരെയാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് കർശന നടപടി സ്വീകരിച്ചത്.
ഇവരെ മെഡിക്കൽ റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതോടെ ഡോക്ടർ എന്ന നിലയിലുള്ള ഔദ്യോഗിക പദവി ഇല്ലാതായി.
രോഗികളുടെ സുരക്ഷയേക്കാൾ സ്വന്തം ലാഭത്തിന് മുൻഗണന നൽകിയ ഡോക്ടറുടെ നടപടി വൈദ്യശാസ്ത്ര രംഗത്തിന് തന്നെ വലിയ അപമാനമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു.
ഡോ. ആതിയയും ഭർത്താവ് ഒമർ ഷെയ്ഖും ചേർന്നാണ് ഈ വിശ്വാസവഞ്ചന ആസൂത്രണം ചെയ്തത്. ഏകദേശം എട്ടു ലക്ഷത്തിലധികം രൂപയുടെ (8,000 പൗണ്ട്) ലാഭമാണ് ഇവർ ഇത്തരത്തിൽ സമ്പാദിച്ചത്.
ഈ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദമ്പതികൾക്ക് കഴിഞ്ഞ വർഷം പത്തുമാസം വീതം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുകയും ആശുപത്രികളിൽ പിപിഇ കിറ്റുകൾക്കും ഗ്ലൗസുകൾക്കും കടുത്ത ക്ഷാമം നേരിടുകയും ചെയ്ത 2020 ലാണ് ഇവർ ഈ ക്രൂരത കാട്ടിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ആശുപത്രിയിൽ നിന്ന് മോഷ്ടിക്കുന്ന ഗ്ലൗസുകൾ, മാസ്കുകൾ, വൈപ്പുകൾ എന്നിവ നാല് വ്യത്യസ്ത ഇ-ബേ അക്കൗണ്ടുകൾ വഴിയാണ് ഇവർ വിറ്റഴിച്ചിരുന്നത്. ഒരു പെട്ടി ഗ്ലൗസിന് 15 മുതൽ 20 പൗണ്ട് വരെ ഈടാക്കി അമിത ലാഭമെടുത്തു.
സാധാരണക്കാർക്ക് ലഭ്യമാകാത്ത എൻഎച്ച്എസ് (NHS) വിതരണം ചെയ്യുന്ന പ്രത്യേക കമ്പനിയുടെ ഉൽപന്നങ്ങൾ ഇ-ബേയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
എൻഎച്ച്എസ് സ്കോട്ട്ലൻഡ് കൗണ്ടർ ഫ്രോഡ് വിഭാഗം നടത്തിയ വിശദമായ അന്വേഷണം ഒടുവിൽ ഷെയ്ഖ് ദമ്പതികളുടെ വീട്ടിലെത്തി.
ഇവരുടെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് എൻഎച്ച്എസ് മുദ്രയുള്ള നൂറുകണക്കിന് ബോക്സ് ഗ്ലൗസുകളും മാസ്കുകളും പോലീസ് കണ്ടെടുത്തു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മറ്റാരോ നൽകിയ സാധനങ്ങൾ വിൽക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ഡോ. ആതിയയുടെ വാദം ട്രിബ്യൂണൽ പൂർണ്ണമായും തള്ളിക്കളഞ്ഞു.
രാജ്യത്ത് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് ഒരു ഡോക്ടർക്ക് അറിയില്ലായിരുന്നു എന്നത് വിശ്വസിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആറുമാസത്തോളം നീണ്ടുനിന്ന വിൽപന വെറുമൊരു അബദ്ധമായി കാണാൻ കഴിയില്ലെന്നും ഇത് ആസൂത്രിതമായ കൊള്ളയാണെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ആരോഗ്യപ്രവർത്തകരിലുള്ള വിശ്വാസം തകർക്കുന്ന ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പുറത്താക്കൽ നടപടി പൂർത്തിയാക്കിയത്.









