ബി.ബി.സി. ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടി കെയറർ വിസയിൽ യു.കെ.യിലെത്തി പറ്റിക്കപ്പെടുന്ന മലയാളികളുടെ കഥ. യു.കെ.യിലെ സ്വകാര്യ കെയർ ഹോമിലെ ജോലിക്കായി പലരും 15000 പൗണ്ട് വരെ പണം മുടക്കിയാണ് എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏജന്റുമാർക്ക് പണം നൽകി എത്തിയവരിൽ പലർക്കും തൊഴിൽ ലഭിച്ചില്ല. മാത്രമല്ല പലരും ശമ്പളമില്ലാതെ തൊഴിലെടുക്കേണ്ടതായും വന്നു.
സ്വകാര്യ കെയർഹോമായ അൽചിത കെയർ കമ്പനിയ്ക്ക് വിസയ്ക്കായി പണം നൽകിയ ഒട്ടേറെ മലയാളികളുടെ പണമാണ് നഷ്ടമായത്. ഉദ്യോഗാർഥികളുടെ അവസ്ഥ കണ്ട് മാധ്യമങ്ങൾ അൽചിത കെയറുമായി ബന്ധപ്പെട്ടെങ്കിലും തട്ടിപ്പിനെക്കുറിച്ച് പ്രതികരിക്കാൻ അവർ തയാറായില്ല. പിന്നാലെ വിദേശ തൊഴിലാളികൾക്ക് സ്‌പോർഷർഷിപ്പ് നൽകാനുള്ള അൽചിത കെയറിന്റെ ലൈസൻസ് ഹോം ഓഫീസ് പിൻവലിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണോ നടപടി എന്നത് വ്യക്തമല്ല.
കെയറർ വിസയിൽ യു.കെ.യിലെത്തി പറ്റിക്കപ്പെട്ട മലയാളികളിൽ പലരും ഭക്ഷണത്തിനു പോലും വകയില്ലാത്ത അവസ്ഥയിലാണ്. ജീവകാരുണ്യ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നൽകുന്ന റൊട്ടിയും പാലും കഴിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. യാത്രക്കായി വൻ തുക പലിശയ്ക്ക് എടുത്തവർക്ക് നാട്ടിലേക്ക് തിരികെ മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിലെത്തിയാൽ കുടുംബാംഗങ്ങളേയും കടം വാങ്ങിയവരേയും അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.
ഫാമിലി വിസ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പലർക്കും മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കാണാൻ കഴിയുന്ന ഒന്നായിരുന്നു കെയറർ വിസ. കെയറർ വിസയിലെത്തിയ പലരും സാമ്പത്തികമായി രക്ഷപെട്ടെങ്കിലും വിസ തട്ടിപ്പിന് ഇരയായവർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. തട്ടിപ്പിന് ഇരയായെങ്കിലും നിയമപോരാട്ടം നടത്താൻ കഴിയാത്തവരാണ് ഭൂരിപക്ഷവും. ഇസ്രയേലിൽ മികച്ച വേതനം വാങ്ങി ജോലി ചെയ്തിരുന്ന നഴ്‌സുമാരും യു.കെ.യിലെത്തി തട്ടിപ്പിന് ഇരയായവരിൽ പെടുന്നുണ്ട്.