പലസ്തീനെ രാജ്യമായി അംഗീകരിച്ചു
ലണ്ടന്‍: പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയിറക്കി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് മൂന്നു രാജ്യങ്ങളും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ ജി 7 രാജ്യം കാനഡയാണ്. തൊട്ടുപിന്നാലെയായിരുന്നു ഓസ്ട്രേലിയയുടെ അംഗീകാരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു.
ട്രംപിന്റെ എച്ച്1ബി വീസപൂട്ട്; ഇന്ത്യക്കാർ യാത്ര റദ്ദാക്കി
ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച്1ബി വീസപൂട്ട് മൂലം നാട്ടിലേക്കുള്ള യാത്രമുടങ്ങി ഇന്ത്യക്കാർ.
യുഎസില്‍നിന്ന് അവധിക്ക് ഇന്ത്യയിലേക്കു പുറപ്പെടാനൊരുങ്ങിയ നിരവധി പേരാണ് യാത്ര റദ്ദാക്കിയത്.
ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകള്‍ വൈകുകയും ചെയ്തു.
ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വീസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.
അതിനിടെ എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു യുഎസ് സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീസ നിരക്കു വര്‍ധനയുടെ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി ഉയർന്നു.
തീരുമാനം നിലവിലെ വിസ ഉടമകളെ ബാധിക്കില്ല
എച്ച് 1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു.
ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
നിലവിലെ എച്ച് 1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയ കരോലിന്‍, നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും കൂട്ടിച്ചേർത്തു.
Summary: