യുകെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർത്ഥി വീസ നിരോധിച്ചു
യുകെയിലെ വീസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് രംഗത്തെത്തിയിരിക്കുകയാണ്.
വീസ ദുരുപയോഗം വ്യാപകമാണെന്ന കണ്ടെത്തലിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർത്ഥി വീസ നൽകുന്നത് ഈ മാസം മുതൽ നിർത്തലാക്കാനാണ് സർക്കാർ തീരുമാനം.
പഠനത്തിനായി നിയമപരമായി രാജ്യത്തെത്തിയ ശേഷം അഭയം (അസൈലം) ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർ മുൻപന്തിയിലാണെന്നതാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത്.
വിദ്യാർത്ഥി വീസയ്ക്ക് പുറമെ, അഫ്ഗാൻ പൗരന്മാർക്ക് നൽകിവന്നിരുന്ന സ്കിൽഡ് വർക്ക് വീസയും നിർത്തലാക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
വർക്ക് വീസയുടെ കാലാവധി കഴിഞ്ഞ ശേഷം വലിയ തോതിൽ അഭയത്തിനായി അപേക്ഷിക്കുന്നത് യുകെയുടെ അസൈലം സംവിധാനത്തിന് താങ്ങാനാവാത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
2021 മുതൽ പഠന വീസയിൽ എത്തിയ അഫ്ഗാൻ പൗരന്മാരിൽ 95 ശതമാനവും പിന്നീട് അഭയാർത്ഥികളാകാൻ അപേക്ഷ നൽകി എന്നത് ഗൗരവകരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്.
മ്യാൻമർ, കാമറൂൺ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകളിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുകെയുടെ ഉദാരതയെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന കർശന നിലപാടാണ് ഷബാന മഹ്മൂദ് സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അവർ വ്യക്തമാക്കി.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ നിയമപരമായി എത്തിയ ശേഷം അഭയം തേടുന്നവരുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്.
നിലവിലെ മൊത്തം അപേക്ഷകളിൽ 13 ശതമാനവും വിദ്യാർത്ഥി വീസയിൽ എത്തിയവരുടേതാണ് എന്നത് കുടിയേറ്റ നയങ്ങളിൽ മാറ്റം അനിവാര്യമാണെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തി.
പ്രധാനമന്ത്രി കിയ സ്റ്റാമറുടെ നേതൃത്വത്തിലുള്ള സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിനായി വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് നേരിടുന്നത്.
ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനൽ വഴി ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും നടപടികൾ ആരംഭിച്ചു. അഭയാർത്ഥികളുടെ സംരക്ഷണ കാലാവധി 30 മാസമായി കുറച്ചതും ഇതിന്റെ ഭാഗമാണ്.
2025-ൽ മാത്രം 41,000-ത്തിലധികം ആളുകൾ ഇത്തരത്തിൽ അനധികൃതമായി രാജ്യത്തെത്തിയിട്ടുണ്ട്.
ലോകത്ത് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ യുകെ ആറാം സ്ഥാനത്താണെങ്കിലും, വ്യവസ്ഥാപിതമായ കുടിയേറ്റ രീതികൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്ന് ഹോം ഓഫീസ് ആവർത്തിക്കുന്നു.
അതേസമയം, കുടിയേറ്റ നയങ്ങളിലെ ഈ മാറ്റങ്ങൾക്കെതിരെ ലേബർ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ട്.
സ്ഥിരതാമസവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ ബ്രിട്ടീഷ് മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഏകദേശം 40 ഓളം എംപിമാർ ആരോപിച്ചു.
കെയർ മേഖലയുൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിൽ ഇത് വലിയ തൊഴിലാളി ക്ഷാമത്തിന് ഇടയാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
എന്നാൽ, ഇമിഗ്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന പുതിയ നിയമം അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.









