മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്
ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് മനാഫിനെതിരെ ചുമത്തിയത്. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. ധര്‍മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. കേരളത്തിലെ ആളുകളെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫിന്റെ പ്രതികരണം.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.
ധർമസ്ഥല കേസ്; പരാതിക്കാരൻ ഒന്നാം പ്രതി
മംഗളൂരു: ധർമസ്ഥല കേസിൽ പരാതിക്കാരനും സാക്ഷിയുമായ കർണാടക മാണ്ഡ്യ സ്വാമി സി.എൻ ചിന്നയ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് ഇയാൾക്കെതിരെ കേസെടുത്തത്.
അസ്ഥികൾ കണ്ടെത്തിയ സ്ഥലങ്ങളിലെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നുമുള്ള കുറ്റമാണ് പരാതിക്കാരനായ ചിന്നയ്യക്കെതിരെ ചുമത്തിയത്.
ബിഎൻഎസ് സെക്ഷൻ 164 പ്രകാരം ചിന്നയ്യ നേരത്തെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ എസ്ഐടി അംഗങ്ങൾക്ക് മുമ്പാകെ വിരുദ്ധമായ മൊഴിയാണ് നൽകിയത്. കൂടാതെ കോടതിയിലും പുതിയ മൊഴി നൽകിയിട്ടുണ്ട്.
കോടതിയിലെ രണ്ടാമത്തെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ അന്വേഷണം നടക്കുന്നത്. ബിഎൻഎസ് സെക്ഷൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് എസ്‌ഐടി വ്യക്തമാക്കി.
അതിനിടെ ചിന്നയ്യക്ക് അഭയം നൽകിയ ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയുടെ ഉജിരെയിലെ വസതിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. തിമറോഡിയുടെ വീട്ടിൽ നിന്ന് ചിന്നയ്യയുടെ വസ്തുക്കൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
Summary: Udupi Town Police registered a case against lorry owner Manaf under Section 299 of the Bharatiya Nyaya Sanhita for allegedly hurting religious sentiments.