തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വാർഷിക പരീക്ഷ ചോദ്യപേപ്പറിലുണ്ടായ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. മലയാളം ചോദ്യപേപ്പറുകളിലുണ്ടായ തെറ്റുകൾക്ക് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളാണ് ഉണ്ടായിരുന്നത്.
നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കണ്ടെത്തിയത്. പ്ലസ് ടൂ എക്കണോമിക്‌സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നതുള്‍പ്പെടെയുള്ള ഗുരുതര തെറ്റുകളാണ് അച്ചടിച്ച് വന്നത്. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ സൈക്കിളിലൈന് പകരം സൈക്ലിളില്‍ എന്നായിരുന്നു.
ചോദ്യ പേപ്പറുകളിലെ മലയാളം തര്‍ജ്ജമയിലാണ് തെറ്റുകള്‍ വന്നത്. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 ഉം, എക്കണോമിക്‌സില്‍ രണ്ടും തെറ്റുകളുണ്ട്. മലയാളത്തില്‍ 27 ചോദ്യപേപ്പറില്‍ 14 തെറ്റുകള്‍ ആണ് കണ്ടെത്തിയത്.
ഇത്തരത്തിൽ പത്തിലേറെ അക്ഷര തെറ്റുകളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചോദ്യപേപ്പറിലെ ഏത് ഘട്ടത്തിലാണ് വീഴ്ച പറ്റിയതെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. അക്ഷരത്തെറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാഹചര്യമുണ്ടെങ്കില്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ആനുകൂല്യം നല്‍കാനും വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.