കൊച്ചി: പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസ്പിടിയില്‍.
കാലടി ചൊവ്വര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസ്, മുന്‍ അസിസ്റ്റന്റ് തമ്പി എന്നിവരാണ് എറണാകുളം വിജിലന്‍സിൻ്റെ പിടിയിലായത്.
കാക്കനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി എടുത്തത്. പരാതിക്കാരന്റെ കാലടി ചൊവ്വരയിലുള്ള 1.24 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് ചൊവ്വര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
തമ്പിയും നവാസും കൂടി ഏപ്രില്‍ 24-ന് സ്ഥല പരിശോധനയ്ക്ക് എത്തി. പിന്നീട്സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പണമില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് മടങ്ങി. പട്ടയത്തിന് കാല താമസം വന്നപ്പോള്‍ പരാതിക്കാരന്‍ ഉദ്യോഗസ്ഥരെ ഫോണ്‍ ചെയ്ത് അന്വേഷിച്ചപ്പോഴും 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വില്ലേജ് അസിസ്റ്റന്റായിരുന്ന തമ്പി ഏപ്രില്‍ 30-നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പരാതിക്കാരന്‍ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുമ്പോഴും വിരമിച്ച കാര്യം പറഞ്ഞിരുന്നില്ലെന്ന് വിജിലന്‍സ് പറഞ്ഞു.
അതിനിടെ ഇക്കാര്യം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4-ന് ചൊവ്വര വില്ലേജ് ഓഫീസിനു സമീപത്തുവെച്ച് പരാതിക്കാരനില്‍ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങവേ തമ്പിയെ പിടികൂടുകയായിരുന്നു.
ഇതിനു സമീപത്തുണ്ടായിരുന്ന നവാസിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.