പാലക്കാട്: പാലക്കാട് സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു.ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം നടന്നത്.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്.
മറ്റൊരു സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് അക്രമം നടന്നത്. ഇന്ന് പുലർച്ച പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
എസ്.ഐ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം നടന്നത്.
വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് അക്ബറുമായി സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് എതിർ വിഭാഗം പോലീസിനേയും ആക്രമിച്ചത്.
പ്രതിയെ തേടി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റിനടിച്ചു; മൂന്നംഗ സംഘം പിടിയിൽ
അടിമാലി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.
ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിന്‍ (23), പുല്ലുകുന്നേല്‍ രാഹുല്‍ (24) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്.
കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ തേടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്.
ദേശീയപാതയില്‍ ആയിരമേക്കര്‍ കത്തിപ്പാറയ്ക്കു സമീപമാണ് സംഭവം.
സിവില്‍ പൊലീസ് ഓഫിസറായ അനൂപിനെയാണു ഇവർ ആക്രമിച്ചത്. ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റ അനൂപ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ റെജി ജോസഫ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മനു മണി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനായി മഫ്തിയില്‍ എത്തിയപ്പോഴാണ് അനൂപിനെ സംഘം ചേർന്ന് ആക്രമിച്ചത്.