മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനമേറ്റു
ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാർത്ഥികൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായതായി പരാതി. റെഡ് ഫോര്‍ട്ടിന് സമീപമാണ് സംഭവം.
സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവർക്കാണ് മർദനമേറ്റത്.
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കൂടാതെ ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോൾ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്, ഐഫോൺ എന്നിവ വേണോ എന്ന് ചോദിച്ച് ഒരാള്‍ സമീപിച്ചതായാണ് വിദ്യാർത്ഥികൾ പറയുന്നത്.
ഇവർ വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പരാതി പറയാൻ ചെന്നപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ചും മർദനമേറ്റെന്ന് ഇവർ പറയുന്നു.
പിന്നീട് സീനിയേഴ്‌സിനെ വിളിച്ച് സംഭവം പറഞ്ഞതോടെ അവരെത്തിയതിന് ശേഷമാണ് തങ്ങളെ പുറത്ത് വിട്ടതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇനി ഒരു വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാകരുതെന്നും അതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോണ്‍ ബ്രിട്ടാസ് എംപി ഡല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ട്.
Summary: Two Malayali students were reportedly attacked near Red Fort in Delhi. The students have lodged a complaint regarding the mob assault.









