ബെർലിൻ: ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. അറുപത് പേർക്ക് പരിക്കേറ്റു.ബെർലിനിൽ നിന്നും 130 അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലാണ് സംഭവം.
വാഹനമോടിച്ച സൗദി സ്വദേശിയെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണമാണോ ഇതെന്നും ജർമൻ പൊലീസ് സംശയിക്കുന്നുണ്ട്.
50 വയസുകാരനായ സൗദി സ്വദേശി ഡോക്ടർ ആണെന്നും, വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും പൊലീസ് പറയുന്നു.
ഇന്നലെ പ്രാദേശികസമയം രാത്രി ഏഴ് മണിയോടെയാണ് സംഭവം. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറിയത്.
മാർക്കറ്റിനുള്ളിലേക്ക് ഇരച്ചെത്തിയ കാർ ആളുകളെ ഇടിച്ചിട്ട ശേഷം നാനൂറ് മീറ്ററോളം മുന്നോട്ട് പോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഫയർ സർവീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയുമായിരുന്നു.
അപകടമുണ്ടാക്കിയ വാഹനം, സൗദി പൗരൻ വാടകയ്‌ക്ക് എടുത്തതാണെന്നും, പാസഞ്ചർ സീറ്റിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് കണ്ടെടുത്തെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണന്നൊണ് റിപ്പോർട്ട്. ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും, മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് നാൻസി ഫൈസർ പറഞ്ഞത്.
മഗ്‌ഡെബർഗിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും, ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു.
2016ലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിലാണ് ജർമനിയെ നടുക്കി വീണ്ടും അപകടമുണ്ടായത്. 2016 ഡിസംബർ 19ന് ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.