25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളി….പതറാതെ ട്വന്റി20
സംസ്ഥാനത്ത് ശക്തമായ ഇടത് ഭരണവിരുദ്ധ തരംഗം നിലനിന്നിട്ടും പതറാതെ ട്വന്റി20 പാർട്ടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭരണം മൂന്നാം തവണയും പാർട്ടി നിലനിർത്തി.
ട്വന്റി20യെ പരാജയപ്പെടുത്താൻ ഇടത്–വലത് പാർട്ടികൾ ചേർന്ന് രൂപീകരിച്ച 25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ ജനം വ്യക്തമായി തള്ളിക്കളഞ്ഞുവെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.
എല്ലാ വാർഡുകളിലും അപരന്മാരെ ഇറക്കിയതോടൊപ്പം, കുന്നത്തുനാട് എംഎൽഎയുടെ നേതൃത്വത്തിൽ പണവും മദ്യവും വ്യാപകമായി ഒഴുക്കിയെന്നും,
വിജയിച്ചാൽ ഒരുലക്ഷം രൂപ വരെ നൽകുമെന്ന വാഗ്ദാനം പോലും എതിരാളികൾ നടത്തിയെന്നുമാണ് പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് ആരോപിച്ചത്. 21 വാർഡുകളിൽ 14 സീറ്റുകൾ നേടി ട്വന്റി20 മൂന്നാം വട്ടവും അധികാരത്തിലെത്തി.
കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ഐക്കരനാട് പഞ്ചായത്ത് പൂർണ്ണമായി പാർട്ടി തൂത്തുവാരി. 14 വാർഡുകളായിരുന്ന ഐക്കരനാട് ഇത്തവണ 16 വാർഡുകളായപ്പോൾ, എല്ലായിടത്തും ട്വന്റി20 വിജയക്കൊടി ഉയർത്തി.
വാഴക്കുളം ബ്ലോക്കിലെ പുക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും പാർട്ടി നിലനിർത്തി.
ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ട്വന്റി20 അക്കൗണ്ട് തുറക്കാനും സാധിച്ചു. പൂത്തൃക്കയിൽ ഏഴ് സീറ്റുകളും, വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ആറു സീറ്റുകളും,
തിരുവാണിയൂർ പഞ്ചായത്തിൽ ഒമ്പത് സീറ്റുകളും, തൊടുപുഴ മണക്കാട് പഞ്ചായത്തിൽ ഒരു സീറ്റും, വെങ്ങോല പഞ്ചായത്തിൽ ആറു വാർഡുകളും ഒരു ബ്ലോക്ക് ഡിവിഷനും പാർട്ടി നേടി.
എന്നാൽ, മുൻപ് ഭരണം നടത്തിയ മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ പാർട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.
എങ്ങനെയും ഭരണം നേടുക എന്നതല്ല പാർട്ടിയുടെ ലക്ഷ്യമെന്നും, പരാജയങ്ങളെയും ജനവിധിയുടെ ഭാഗമായി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ ഒറ്റയ്ക്കാണ് ട്വന്റി20 മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റുകളിലും ശ്രദ്ധേയമായ വോട്ട് വിഹിതം നേടാൻ പാർട്ടിക്ക് സാധിച്ചു.
കൊച്ചി കോർപ്പറേഷനിലും മികച്ച വോട്ട് പങ്കാളിത്തം ലഭിച്ചതായി പാർട്ടി അറിയിച്ചു. അഴിമതിവിരുദ്ധ വികസന മുന്നേറ്റം തുടരുമെന്നും, മുഴുവൻ ഫലപ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
English Summary
Despite a strong anti-incumbency wave against the Left, the Twenty20 party retained control of Kizhakkambalam Panchayat for a third consecutive term, winning 14 of 21 wards. The party also swept Ikkaranad Panchayat and made notable gains in several other local bodies, including opening its account for the first time in Thrikkakara Municipality. Party president Sabu Jacob alleged large-scale spending and unethical alliances by rival parties, reaffirming that Twenty20 will continue its corruption-free development agenda while respecting the people’s mandate.
twenty20-party-holds-kizhakkambalam-despite-anti-left-wave
Twenty20 party, Kizhakkambalam panchayat, Kerala local body elections, anti-incumbency wave, Sabu Jacob, local governance, Kerala politics









