മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ രംഗത്തെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കുഞ്ഞാവൂ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു വലത് മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് മത്സരമെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ ബിജെപിയാണെന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സമ്മർദ തന്ത്രമല്ല ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വെറുമാരു പ്രസ്താവനയല്ല മത്സരിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ എന്നാണ് പുറത്തു വരുന്ന വിവരം. വ്യാപാരികൾ സ്ഥാനാർഥിക്ക് ബിജെപിയുടെ പിന്തുണ തേടിയതായാണ് വിവരം
മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് വിട്ടു. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനം എടുക്കും
വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പ്രസിഡന്റ് വിനോദ് പി മേനോൻ, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് എന്നിവരിൽ ആരെങ്കിലും ആയിരിക്കും സ്ഥാനാർഥി.
നിലമ്പൂരിൽ മാത്രം 6000 അംഗങ്ങൾ വ്യാപാരികളുടെ സംഘടനക്കുണ്ട്. മറ്റു സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും വിധം വോട്ട് സമാഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ അസോസിയേറ്റ് എഡിറ്റർ അരുൺ ലക്ഷ്മൺ രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടു നിൽക്കുന്നത് മൂലം താഴെ തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന് അരുൺ ലക്ഷ്മൺ മുന്നറിയിപ്പ് നൽകി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചത്.









