കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി.
മേയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ മെയ് 30 വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ശക്തമായ മഴ തുടരുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കെട്ടിട പെർമിറ്റിനായി ഗാന്ധിരാജിനോട് ആവശ്യപ്പെട്ടത് 20,000 രൂപ; പഞ്ചായത്ത് ഓവർസിയർ പിടിയിൽ
പാലക്കാട്: കെട്ടിട പെർമിറ്റിനായി കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ പിടികൂടി വിജിലൻസ്. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനുഷാണ് പിടിയിലായത്.
കെട്ടിട ഉടമയായ ചടയൻ കാലായി സ്വദേശി ഗാന്ധിരാജിന്റെ പരാതിയിലാണ് നടപടി. പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ ധനേഷ് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ഗാന്ധിരാജ് പരാതി നൽകിയത്.
ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുന്ന സമയത്ത് 10,000 രൂപയും നൽകണമെന്നായിരുന്നു ഓവർസിയർ ആവശ്യപ്പെട്ടത്. കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിച്ചെന്നാണ് ഗാന്ധിരാജിന്റെ പരാതിയിൽ പറയുന്നത്.
വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ ഷിജു എബ്രഹാം, അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.