കൊച്ചി: ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് സംഭവം. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു.
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ളവർ തിരുവനന്തപുരം സ്വദേശികളാണ്. അപകടത്തിൽ പലര്‍ക്കും ശരീരത്തിന് ഒടിവുകള്‍ സംഭവിച്ചെന്നാണ് വിവരം. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്കേറ്റത്. ആറുപേരെ സിടി സ്‌കാനിങ്ങിന് വിധേയമാക്കാന്‍ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്. ഇത്തരത്തിൽ ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ബസ് റോഡിൽ നിന്ന് നീക്കാൻ കഴിയാത്തതിനാൽ സർവീസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റിയത്.