വിലയെ ചൊല്ലിയുണ്ടായ തർക്കം വിനയായി; മണ്ണിനടിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്നത് ഇരുതലമൂരികളെ; യുവാവ് പിടിയിൽ
തിരുവല്ല: വീട്ടുവളപ്പിൽ പ്രത്യേകമായി നിർമിച്ച അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് അപൂർവ ഇരുതലമൂരികളുമായി ഒരാൾ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇവയെ തിരുവല്ലയിലെ പാലിയേക്കരയിലെ വീട്ടിൽ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പാലിയേക്കര കുന്നുബംഗ്ലാവിൽ താമസിക്കുന്ന തിരുവല്ല നഗരസഭ 23-ാം വാർഡ് സ്വദേശിയായ രഞ്ജിത്ത് (27) ആണ് പിടിയിലായത്. വീടിന്റെ പിന്നിലായി നിർമ്മിച്ച രഹസ്യ അറയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇരുതലമൂരികളെ കണ്ടെത്തിയത്.
ഇരുതലമൂരികളുടെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അങ്കമാലി സ്വദേശിയായ സുഹൃത്തുമായി ഉണ്ടായ സംഘർഷത്തിന് പിന്നാലെ അങ്കമാലി പോലീസിൽ പരാതി നൽകി. അങ്കമാലി പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരുതലമൂരികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തായത്.
തുടർന്ന് അങ്കമാലി പോലീസ് വിവരം റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എഫ്. യേശുദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എഫ്. പ്രകാശ്, യു. രാജേഷ് കുമാർ, മീര പണിക്കർ, എസ്.ആർ. രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
പരിശോധനയിൽ, ഒന്നിന് 1.06 മീറ്റർ നീളവും മറ്റൊന്നിന് 1.16 മീറ്റർ നീളവുമുള്ള ഇരുതലമൂരികളെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ഇരുതലമൂരിക്കേസിൽ കൈക്കൂലി ഒന്നരലക്ഷം; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ
തിരുവനന്തപുരം: ഇരുതലമൂരിയുമായി പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയത്.
2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസിന്റെ അന്വേഷണം നടക്കുന്നുണ്ട്.
ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ നേരത്തെ പരുത്തിപ്പാറ റേഞ്ച് ഓഫീസർ ആയിരുന്നു. അക്കാലത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാൻ ശ്രമിച്ചത്.
ഇരുതലമൂരിയെ കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിലെ രണ്ട് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ റേഞ്ച് ഓഫീസറെ പിന്നീട് റിമാൻഡ് ചെയ്തു.
സുധീഷ്‌കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലൻസ് അന്വേഷണവും നിലവിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു.
തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോട് തന്നെ ഇയാൾക്ക് നിയമനം നൽകിയതിൽ വനംവകുപ്പിനെതിരേ ആരോപണം ഉയർന്നിരുന്നു.
പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു
തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്. വനം ഇന്റലിജൻസും വിജിലൻസുമാണ് രഹസ്യ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
വിഷമെടുക്കുന്നതിന് വേണ്ടിയാണ് പാമ്പുകളെ കടത്തുന്നത്. എന്നാലിത് എവിടെ നടക്കുന്നു എന്ന വിവരം റിപ്പോർട്ടിലില്ല. പക്ഷെ ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
ചില വനം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പാമ്പ് കടത്തൽ. പിടിക്കുന്ന പാമ്പുകളെ കുറിച്ച് സർപ്പ ആപ്പിലോ ജി.ഡി രജിസ്റ്ററിലോ രേഖപ്പെടുത്താതെയാണ് കൈമാറ്റം നടക്കുന്നത്. മുമ്പും ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നേരത്തെ പാലോട് റേഞ്ചിലെ ഉദ്യോഗസ്ഥ പിടികൂടിയ വിഷപാമ്പുകളെ വനത്തിൽ തുറന്നുവിട്ടിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവയെ വിഷംകടത്ത് സംഘങ്ങൾക്ക് കൈമാറിയെന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ഇന്റലിജൻസ് അന്ന് ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണം നടത്തിയ വനം വിജിലൻസും ആരോപണം ശരിവച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിൽ നിന്ന് പാമ്പ് കടത്തുകാരെ പിടികൂടി ടെറിട്ടോറിയൽ വിഭാഗത്തിന് കൈമാറിയെങ്കിലും പിന്നീട് തുടരന്വേഷണമുണ്ടായില്ല. സംഘത്തിന്റെ മുൻ ഇടപാടുകളൊഴിവാക്കി അന്വേഷണം പൂർത്തിയാക്കുകയായിരുന്നു.
രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനത്തോടെ കള്ളക്കടത്തുകാർ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം. പാമ്പുകളെ പിടികൂടുമ്പോഴും തുറന്നു വിടുമ്പോഴും വിവരം സർപ്പ ആപ്പിലും ആർ.ആർ.ടി രജിസ്റ്ററിലും രേഖപ്പെടുത്തണമെന്നാണ് ചട്ടം.
പിടികൂടുന്ന സ്ഥലത്തിന്റെയും തുറന്നുവിടുന്ന ഇടത്തിന്റെയും ജി.പി.എസ് വിവരങ്ങളും രേഖപ്പെടുത്തണമെന്നുണ്ടെങ്കിലും പലപ്പോഴും പാലിക്കാറില്ല. വിദേശത്തേക്ക് കടത്തുന്ന ഇരുതലമൂരിക്ക് ആറ് ലക്ഷം മുതൽ 25 ലക്ഷം വരെ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ വിഷമെടുക്കാനാണ് കൈമാറുന്നത്. പാമ്പ് വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപയാണ് വില. ആന്റിവെനമടക്കമുള്ള മരുന്നുകളുടെ നിർമ്മാണത്തിനാണ് പാമ്പുവിഷം ഉപയോഗിക്കുന്നത്.
എന്നാൽ രാജ്യത്ത് പാമ്പുവിഷം ഉപയോഗിച്ചുള്ള മരുന്ന് ഉത്പാദനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതിനൽകുന്നില്ല. കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമാണെന്നും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.
English Summary:
Forest officials seized two rare two-headed snakes hidden in a secret chamber at a house in Paliyekara, Tiruvalla. The 27-year-old owner was arrested after the reptiles, worth lakhs in the international market, were found buried in soil.