വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിൽ അരണക്കല്ലിയിലും കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടിച്ചു കൊന്നു.
പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.
വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരണക്കല്ലിക്ക് സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.
ഈ കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു
തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കിജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ തുടങ്ങുമെന്ന് കോട്ടയം ഡിഎഫ് ഒഎൻ രാജേഷ് അറിയിച്ചു.
ഗ്രാമ്പി എസ്റ്റേറ്റിൻറെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവ ഒളിച്ചിരിക്കുന്നത്. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്.
എന്നാൽ ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി സ്ഥലത്തുണ്ട്.
എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.