മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ കണ്ടത്. റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ ഉള്ളതായി ആദ്യം കണ്ടത്.
തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡിഎഫ്ഒ പറഞ്ഞു. കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ കടുവയിറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച കരുവാരക്കുണ്ട് സ്വദേശിയായ ജെറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വനം വകുപ്പിൻ്റെ പരാതിയിലാണ് ജെറിനെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തത്. ചോദ്യം ചെയ്യലിൽ പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചിരുന്നു.