‘ഒരബദ്ധം പറ്റി…ജീവൻ അപകടത്തിൽ’; ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി യുവതിയുടെ മൂത്രാശയത്തിന് മുറിവേറ്റു
തൃശൂർ:ജില്ലാ ജനറൽ ആശുപത്രിയിൽ ഗർഭപാത്ര ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഗുരുതരമായ പിഴവിനെ തുടർന്ന് ജീവൻ അപകടത്തിലായിരുന്ന 46-കാരി സ്വകാര്യ ആശുപത്രിയിലെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെട്ടു.
പുന്നംപറമ്പ് തെക്കുംകര കിഴക്കോട്ടുവളപ്പിൽ താമസിക്കുന്ന സുജ പെരുമാളാണ് ചികിത്സാപിഴവിന്റെ ഇരയായത്.
ഗർഭപാത്രത്തിലെ മുഴയെ തുടർന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഫെബ്രുവരി 10-നാണ് സുജ ജില്ലാ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ശസ്ത്രക്രിയയ്ക്കിടെ കത്രിക മൂത്രാശയത്തിൽ തട്ടി മുറിവേൽക്കുകയും ആന്തരികാവയവങ്ങളിലാകെ മൂത്രം പരക്കുകയും ചെയ്തതായി സുജ ആരോപിക്കുന്നു.
അനസ്തേഷ്യയുടെ മയക്കം മാറുന്ന സമയത്ത് തന്നെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ ഭർത്താവിനോട് പറഞ്ഞതായും അവർ പറയുന്നു.
അവസ്ഥ ഗുരുതരമായതിനെ തുടർന്ന് സുജയെ ഉടൻ ആംബുലൻസിൽ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ജീവൻ രക്ഷിക്കാനായത്.
24 മണിക്കൂറോളം അബോധാവസ്ഥയിൽ കഴിഞ്ഞ സുജയ്ക്ക് 11 ദിവസം ഭക്ഷണം കഴിക്കാനായില്ല. ശരീരമൊട്ടാകെ നീർവീക്കം അനുഭവപ്പെട്ടതായും 24 ദിവസം ആശുപത്രിയിൽ തുടരേണ്ടിവന്നതായും അവർ വ്യക്തമാക്കി.
സംഭവത്തിനു ശേഷം ബന്ധപ്പെട്ട ഡോക്ടർ ആശുപത്രി ചെലവിന്റെ ഒരു ഭാഗം നൽകുകയുണ്ടായെന്നും അതിനാൽ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും സുജ പറഞ്ഞു.
ഇപ്പോഴും ശരീരാസ്വസ്ഥത തുടരുന്നുവെന്നും കുറഞ്ഞത് നാല് മാസം വിശ്രമം ആവശ്യമായിരിക്കുമെന്നും ഡോക്ടർമാർ നിർദേശിച്ചതായും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ മൂത്രാശയത്തിലെ മുറിവ് ദീർഘകാല പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ടെന്നും സുജ വ്യക്തമാക്കി.
സുജ ഹോം നഴ്സായി ജോലി ചെയ്യുന്നു.
English Summary
A 46-year-old woman from Thrissur, Suja Perumal, survived a life-threatening surgical complication during a hysterectomy at a district general hospital, where her urinary bladder was accidentally injured.









