റെഡ്അലർട്ട് വകവെക്കാതെ കോരിച്ചൊരിയുന്ന മഴയത്ത് ടാറിംഗ്; നാട്ടുകാർ ഇടഞ്ഞതോടെ സ്ഥലംവിട്ടു
തൃശൂർ: കനത്ത മഴയ്ക്കിടെ റോഡിൽ ടാറിങ് നടത്തി തൃശ്ശൂർ കോർപ്പറേഷൻ.റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ മാരാർ റോഡിലാണ് രാവിലെ ടാറിങ് നടത്തിയത്. എന്നാൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ടാറിങ് മതിയാക്കി ജീവനക്കാർ മടങ്ങി. ഇപ്പോഴാണോ ടാറിങ് നടത്തുന്നതെന്നും, മഴയാണെന്ന് അറിയില്ലേ എന്നും നാട്ടുകാർ ചോദിക്കുകയായിരുന്നു. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ടാറിങ് നടത്തരുതെന്ന് നിർദേശം നൽകിയിരുന്നതായും തൃശൂർ മേയർ എം.കെ വർഗീസ് അറിയിച്ചു.
മഴയത്ത് ടാറിങ് നടത്തുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകൾ വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. അഭിഭാഷകനായ ഷാജി കോടങ്കണ്ടത്താണ് ജീവനക്കാർ ടാറിങ് നടത്തുന്ന വിഡിയോ പകർത്തിയത്. മഴയത്ത് ടാറിങ് നടത്തുന്നത് കണ്ടതിനെതുടർന്ന് നാട്ടുകാർ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ടാറിങ് നിർത്തിവെച്ച് ജീവനക്കാർ തിരിച്ചു പോയി. കുഴികളടക്കുന്ന ജോലികളായിരുന്നു നടത്തിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. റെഡ് അലർട്ട് ഉണ്ടെന്ന് ജീവനക്കാരെ അറിയിച്ചിരുന്നെന്നും ഒരാൾ മാത്രമാണ് ടാറിങ് നടത്തിയതെന്നും ഇത് വെറും ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു തൃശൂർ മേയറുടെ പ്രതികരണം.
രണ്ടടി പൊക്കത്തിൽ വെള്ളം; മേശ പുറത്ത് കയറി ഇരുന്ന് ഇറിഗേഷൻ ജീവനക്കാർ
പാലക്കാട്: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാവുകയാണ്. വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യമാണ്. പാലക്കാട് ഷൊർണൂരിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതിന് പിന്നാലെയാണ് ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറിയത്. ജീവനക്കാർ പലരും ഓഫീസിലെ മേശ പുറത്ത് കയറി ഇരുന്നുകൊണ്ടാണ് ജോലികൾ ചെയ്യുന്നത്.
ഷൊർണൂരിൽ മണിക്കൂറുകളായി അതിശക്തമായ മഴയാണ് പെയ്തത്. ഇതോടെ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇറിഗേഷൻ ഓഫീസിലും വെള്ളം കയറി. പ്രദേശത്തെ ചെറിയ കുളത്തിന് അടുത്തായാണ് ഇറിഗേഷൻ ഓഫീസ് ഉള്ളത്. ചെറിയ മഴ പെയ്താൽ പോലും സാധാരണയായി ഈ ഓഫീസിലേക്ക് വെള്ളം കയറാറുണ്ട്. അതിശക്തമായ മഴ കൂടി പെയ്തതോടെ ഓഫീസിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയിരിക്കുകയാണ്.
രണ്ടടി പൊക്കത്തിലാണ് ഓഫീസിൽ വെള്ളം കയറിയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല. ഒരു ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണം എന്ന് ഉദ്യോഗസ്ഥർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വേണ്ട നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എടുത്തിട്ടില്ല എന്നും വിമർശനം ഉയരുന്നുണ്ട്. ഓഫീസിൽ വെള്ളം കയറിയാലും പ്രവർത്തനങ്ങൾ താറുമാറാവാതിരിക്കാൻ മറ്റ് വഴികളില്ലാതെ മേശപ്പുറത്ത് കയറിയിരുന്നു കൊണ്ട് ജോലി ചെയ്യുകയാണ് ജീവനക്കാർ. പതിയെ വെള്ളം താഴും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ അതി തീവ്ര മഴ; റെഡ് അലർട്ട്, ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഇടിമിന്നൽ, ശക്തമായ കാറ്റ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഓഗസ്റ്റ് 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.
കള്ളക്കടൽ മുന്നറിയിപ്പ്
തിരുവനന്തപുരം (കാപ്പിൽ–പൊഴിയൂർ), കൊല്ലം (ആലപ്പാട്–ഇടവ) തീരങ്ങളിൽ ഇന്ന് രാത്രി 8.30 വരെ 1.7–1.8 മീറ്റർ ഉയരത്തിൽ തിരമാലകൾ.
കന്യാകുമാരി തീരം: ഇന്ന് വൈകിട്ട് 5.30 വരെ 1.6–1.8 മീറ്റർ തിരമാലകൾ.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശം
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനം നിരോധനം.
മധ്യ–തെക്കൻ അറബിക്കടൽ, മാലിദ്വീപ്, ശ്രീലങ്കൻ തീരം, ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യത.
ചക്രവാതച്ചുഴി; മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ മൂന്നിടത്ത് റെഡ് അലർട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ( ചൊവ്വാഴ്ച) മൂന്ന് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ENGLISH SUMMARY:
Amid heavy rain, Thrissur Corporation carried out road tarring at Marar Road, sparking public protest. Locals questioned the timing, forcing workers to halt the work. Mayor MK Varghese stated it was an isolated incident.