തൃശൂർ: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. ഇനി ഇപ്പോ പാർലമെന്റിൽ അവർ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഡൽഹിയിലേക്ക് പോകുന്നതിന് മുൻപായി തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. (thrissur metro,suresh gopi)
ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുൻപ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാൻ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആൾക്കാർ അത് ചാണകമാകുമെന്ന് പറഞ്ഞു.
തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റൻ നിങ്ങൾ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച ഇന്നലെ കലക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരുകാർ എന്നെ തെരഞ്ഞെടുത്താൽ തൃശൂരിൽ ഒതുങ്ങി നിൽക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താൻ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കർണാടകയിൽ അതിന്റെ ആവശ്യമില്ല.
അവിടെ തന്നെക്കാൾ നല്ല ആൺകുട്ടികൾ ഉണ്ട്. കോൺഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്തത്. എസ്ഡിപിഐയിലെയും മനുഷ്യർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.