വെണ്ടോർ: മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. മസാലദോശ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ (3) ആണ് മരിച്ചത്.
ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ നെടുമ്പാശ്ശേരിയിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലിൽനിന്ന് മസാലദോശ കഴിച്ചിരുന്നു.
വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. ആദ്യം ഹെൻട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടർന്ന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.