കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും
കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റർ ചെയ്തത് മൂന്ന് പീഡനക്കേസുകൾ.
സ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി ലൈംഗിക പീഡനത്തിനരയാക്കിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് ആൺകുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നതായി കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി അറിയിച്ചു.
സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയും ഭാര്യയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കി.
ഇതുമായി ബന്ധപ്പെട്ട കേസാണ് കുറ്റ്യാടിയില്‍ നീറിപ്പുകയുന്നത്. രാസ ലഹരി നൽകി രണ്ട് ആൺകുട്ടികളെ വരുതിയിലാക്കി.
ദമ്പതികൾ ആൺകുട്ടികളുടെ സുഹൃത്തായ ഒരു പെൺകുട്ടിയെയും ദുരുപയോഗം ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ മാസം കുറ്റ്യാടി ടൗണിലെ ചില കടകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വ്യാപാരികള്‍ 16 ഉം 17ഉം വയസുളള വിദ്യാര്‍ത്ഥികളാണ് മോഷ്ടാക്കള്‍ എന്ന് തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കായാണ് മോഷണമെന്ന് തെളിഞ്ഞത്.
കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന വ്യക്തിക്കൊപ്പമാണ് ലഹരി ഉപയോഗമെന്നും വ്യക്തമായത്.
തുടര്‍ന്ന് അന്വേഷണം തന്നിലേക്ക് നീളുമെന്ന് മനസിലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ കേരളത്തിനു പുറത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇതിനിടെ ഇയാളും ഭാര്യയും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോഴാണ് ഈ കുട്ടികളില്‍ ഒരാളുടെ സുഹൃത്തായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായെന്ന വിവരവും പുറത്തു വന്നത്.
ഇതോടെയാണ് പൊലീസ് ആകെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന വ്യക്തിയും ഭാര്യയുമാണ് പ്രതികള്‍.
ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ച് വരുന്നതായും എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി അറിയിച്ചം.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.
പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്കല്ല
കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.
ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് നടപടി.
ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പമ്പുടമകളുടെ സംഘടന കോടതിയെ സമീപിച്ചത്.
പമ്പുടമകള്‍ സ്വന്തം ചെലവില്‍ ശുചിമുറികള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നത് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ്. പൊതുജനം വലിയ രീതിയില്‍ ഈ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഇത് അംഗീകരിച്ച കോടതി പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കണം
ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കണം എന്ന് നേരത്തെ തന്നെ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം.
പെട്രോള്‍ പമ്പുകളില്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തില്‍ ഉള്‍പ്പെടുന്നതാണ്.
2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂള്‍സ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്ലറ്റുകളായി പരിവര്‍ത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികള്‍ക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സൗജന്യമായി ലഭിക്കാൻ അർഹതയുള്ള അഞ്ച് സേവനങ്ങൾ
തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് അഞ്ച് സേവനങ്ങൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.
കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.
ടോയ്‌ലെറ്റിന്റെ വൃത്തിയിൽ ഉപഭോക്താവിന് തൃപ്തിയില്ലെങ്കിലും പരാതിപ്പെടാം.മറ്റ് സേവനങ്ങൾ:
ശുദ്ധമായ കുടിവെള്ളം കരുതണം
റോഡപകടമുണ്ടായാൽ അടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ പ്രഥമശുശ്രൂഷ കിറ്റ് (ഫസ്റ്റ് എയ്ഡ് ബോക്സ്) ആവശ്യപ്പെടാം.
ഇന്ധനത്തിന്റെ അളവ് കുറഞ്ഞെന്നോ, മായം കലർന്നെന്നോ സംശയമുണ്ടെങ്കിൽഫിൽട്ടർ,അളവ് പരിശോധന ആവശ്യപ്പെടാം
വാഹനത്തിന്റെ ടയറുകളിൽ സൗജന്യമായി വായു നിറയ്ക്കാം.ഇതിനായി ഒരു ജീവനക്കാരനെ പമ്പ് ഉടമ നിയോഗിക്കണം. ഇയാൾക്ക് വാഹന ഉടമ നൽകുന്നത് ടിപ്പാണ്. അതിഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി.
അടിയന്തര സാഹചര്യത്തിൽ പമ്പിൽ നിന്ന് പൊലീസിനെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാം. ലാൻഡ്‌ലൈൻ/ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരിക്കണം.
English Summary:
Three sexual abuse cases have been registered against a barber shop owner and his wife in Kuttiady. The couple is accused of involvement in multiple incidents of abuse, and investigations are currently underway.









