വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറീന ബീച്ചിലാണ് സംഭവം. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. Three people who came to see the exercise performed by the Air Force met a tragic end
ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. നിർജലീകരണംകാരണം 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. പെരുങ്കളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവോത്തിയൂർ സ്വദേശി കാർത്തികേയൻ (34), കൊരുക്കുപേട്ട് സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്.
കൊടും ചൂടിൽ കത്തുന്ന സൂര്യനെപ്പോലും വകവെയ്ക്കാതെയാണ് ആളുകൾ വ്യോമാഭ്യാസ പ്രകടനങ്ങൾ ആസ്വദിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രായമായ നിരവധിയാളുകൾ കടുത്ത ചൂട് കാരണം ബോധരഹിതരായി.
ഇതിനിടെ ബീച്ചിന് സമീപത്ത് വെള്ളം വിൽക്കുന്നവരെ അധികൃതർ ഒഴിപ്പിച്ചതോടെ എയർ ഷോയ്ക്കെത്തിയവർക്ക് വെള്ളംപോലും കിട്ടാത്ത അവസ്ഥയുമുണ്ടാക്കി. ട്രാഫിക് അധികൃതരുടെ മോശം ഏകോപനമാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം.