കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും
കർണാടകയിലെ ഹസനിൽ നടന്ന വാഹനാപകടത്തിന് പിന്നാലെ വീണ്ടും ദുരന്തം. കാമാക്ഷിപാളയത്ത് അമിത വേഗത്തിൽ എത്തിയ കണ്ടെയ്നർ ട്രക്ക് ഒരു ഓട്ടോയിൽ ഇടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു.
ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ജീവൻ നഷ്ടമായത്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, ട്രക്കിന്റെ സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് നിയന്ത്രണം വിട്ടതോടെ വാഹനത്തിന് അമിത വേഗത ലഭിച്ചു. തുടർന്ന് അത് ഓട്ടോയിലേക്ക് ഇടിച്ചുകയറി. പിന്നീട് ട്രക്ക് ഒരു കാറിലും ഇടിച്ചു.
കാറിൽ ഉണ്ടായിരുന്ന ഗർഭിണിയെയും മൂന്നു വയസ്സുകാരിയായ മകളെയും ഉൾപ്പെടുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെടാനായി. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പൊലീസ് ചെറിയ തോതിൽ ലാത്തി പ്രയോഗിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ഹാസനിൽ നേരത്തെ ഉണ്ടായ മറ്റൊരു വാഹനാപകടത്തിലെ മരണം ഒൻപതായി ഉയർന്നു.
അപകടത്തിൽ പരിക്കേറ്റ 29 പേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെയായിരുന്നു ഈ അപകടം.
ട്രക്ക് നിയന്ത്രണം വിട്ട് ആളുകൾ നിറഞ്ഞിരുന്ന സ്ഥലത്തേക്ക് ഇടിച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗണേശ പ്രതിഷ്ഠാനിമജ്ജനത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ഡിജെ ഡാൻസ് നടക്കുന്ന സ്ഥലത്തേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
മരിച്ചവരിൽ നാലുപേർ മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.
ജീവൻ നഷ്ടമായവർ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ എന്നിവരാണ്. പരിക്കേറ്റവരിൽ 15 വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.