ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് ഇന്നുമുതൽ നിലവിൽ വരും. ഇതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരിക്കും ഇത്.This is the first state to implement a Uniform Civil Code.
ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെയാണ്:
ദത്തെടുത്ത കുട്ടികള്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുമെല്ലാം മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശമായിരിക്കും,
കുടുംബത്തിലെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തവകാശം തുല്യമായിരിക്കുമെന്നതാണ് ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിര്‍ദേശം. ഇതില്‍ സമുദായമോ മതമോ പരിഗണിക്കുന്നതല്ല.
എല്ലാ കുട്ടികളും ജൈവ സന്തതികളായി അംഗീകരിക്കപ്പെടും, വിവാഹത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.
ബഹുഭാര്യാത്വം കര്‍ശനമായി നിയമം വിലക്കുന്നുണ്ട്. കൂടാതെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന് 21 വയസും സ്ത്രീയ്ക്ക് 18 വയസും എന്നത് എല്ലാ മതവിഭാഗത്തില്‍ പെട്ടവരും കൃത്യമായി പിന്‍തുടരേണ്ടതാണ്.
സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ഏകീകൃത സിവില്‍ കോഡ് ബാധകമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമി വ്യക്തമാക്കി. മതം, ലിംഗഭേദം, ജാതി, സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത സമത്വമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ധാമി പ്രഖ്യാപിച്ചു.