ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത
പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ നടത്തുന്നതെന്ന് മൂന്നാമത്തെ കേസിലെ അതിജീവിത വ്യക്തമാക്കി.
ചാറ്റുകളുടെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് പുറത്തുവിടുന്നത് സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും യുവതി ആരോപിച്ചു.
രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നെ സമീപിച്ചതായി ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്ക്രീൻഷോട്ടുകളിൽ വ്യക്തമാക്കിയിരുന്നു.
പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞിട്ടും, വ്യക്തിപരമായി സംസാരിക്കണമെന്ന ആവശ്യം യുവതി ഉന്നയിച്ചുവെന്ന തരത്തിലാണ് ഫെന്നി പോസ്റ്റുകൾ അവതരിപ്പിച്ചത്. എന്നാൽ, ഈ വാദങ്ങളെ മുഴുവൻ അതിജീവിത തള്ളി.
രാഹുലിനെ ഒറ്റയ്ക്കോ സ്വകാര്യമായോ കാണാനല്ല സമയം ചോദിച്ചതെന്ന് യുവതി പറഞ്ഞു. രാഹുലിനെതിരെ പല പരാതികൾ ഉയർന്ന സാഹചര്യത്തിൽ യാഥാർഥ്യം നേരിൽ മനസ്സിലാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് യുവതി പറഞ്ഞു.
വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചതെന്നും, കൂടെ ഒരു സുഹൃത്ത് ഉണ്ടാകുമെന്ന കാര്യം ഫെന്നിയോട് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, അവരുടെ ഒപ്പവും ആളുകൾ ഉണ്ടാകുമെന്ന് ഫെന്നി അറിയിച്ചതായും യുവതി പറഞ്ഞു.
ഇത് ഒരു തുറന്ന ചർച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്നപരിഹാരത്തിലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നുവെന്നും, തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമമായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ കാര്യങ്ങൾ അങ്ങനെയായില്ലെന്നും അവര്‍ വ്യക്തമാക്കി.
പാലക്കാട് പോകാൻ നിർദേശിച്ചത് രാഹുലാണെന്ന് യുവതി ആരോപിച്ചു. പലതവണ ഫോൺ വിളിച്ചിട്ടും രാഹുൽ കോൾ എടുക്കാതിരുന്നതായും, കൂടെയുണ്ടായിരുന്ന ചിലരാണ് ഫോൺ സ്വീകരിച്ചതെന്നും യുവതി പറഞ്ഞു.
പാലക്കാട് എത്തിയ ശേഷം പല സ്ഥലങ്ങളിലും കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും രാഹുൽ നേരിൽ എത്തിയില്ല. തുടർച്ചയായ വൈകിപ്പിക്കലുകളും അനിശ്ചിതത്വവും മൂലം താൻ വട്ടം കറക്കപ്പെടുകയാണെന്ന് മനസ്സിലായപ്പോഴാണ് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ചാറ്റുകളുടെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ടത് തന്നെ അപമാനിക്കാനും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണെന്ന് യുവതി ആരോപിച്ചു.
ഇത്തരത്തിലുള്ള നടപടികളിലൂടെ താൻ ഭയപ്പെടില്ലെന്നും, നേരത്തെ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ പല പെൺകുട്ടികളും രക്ഷപ്പെട്ടേനെയെന്നും യുവതി പറഞ്ഞു.
അതിജീവിത അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ലക്കി ഡ്രോയുമായി ബന്ധപ്പെട്ട് ഫെന്നിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പരാതിയിൽ പറയുന്നു.
ഫെന്നിയുമായുള്ള ചാറ്റുകളിൽ പലവട്ടം രാഹുലിനെ പുകഴ്ത്തി സംസാരിച്ചിരുന്നുവെന്നും യുവതി ആരോപിച്ചു.
പീഡനത്തിനു ശേഷവും രാഹുൽ തുടർച്ചയായി സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും, നാട്ടിലെത്തിയ ശേഷം പലതവണ നേരിൽ കാണാൻ ശ്രമിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, യുവതിയെ പരിചയമുണ്ടെന്നും, രാഹുൽ അവരെ പീഡിപ്പിച്ചെന്ന ആരോപണം കേട്ടപ്പോൾ അതിശയിച്ചുവെന്നുമാണ് ഫെന്നി ബുധനാഴ്ച രാത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ പോസ്റ്റിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെന്നി പങ്കുവച്ചത്.









