തിരുവനന്തപുരം: “നകുലേട്ടാ അതെന്താ ഞാൻ കൂടെ മൽസരിച്ചാല് “തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മൽസരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട് വന്നതിൻ്റെ തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇത്. എന്തായാലും സംഭവം ഏറെക്കുറെ ശരിയാണ്. അങ്ങനെയെങ്കിൽ എൻ ഡി എ ക്കൊപ്പം കേരളം പിടിക്കാൻ നകുലേട്ടനൊപ്പം ഗംഗയുമുണ്ടാകും. ബിജെപി കേന്ദ്ര നേതാക്കൾ ഇക്കാര്യം ശോഭനയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തിൽ ശോഭനയും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി നിർണയം നടത്തുന്നത് പൂർണമായും കേന്ദ്ര നേതൃത്വമാണ്. കരുത്തുറ്റ സ്ഥാനാർത്ഥി തന്നെ മൽസരിക്കാനെത്തുമെന്നു മാത്രമാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ധനമന്ത്രി നിർമല സീതാരാമൻ , വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇങ്ങനെ നീളുന്നു നിര. ഈ പട്ടികയിലേക്ക് ഏറ്റവുമൊടുവിലെത്തിയ പേരാണ് സിനിമാ താരം ശോഭനയുടേത്. ശോഭനയുടെ വരവോടെ മലയാളികൾ എക്കാലത്തും നെഞ്ചിലേറ്റിയ രണ്ടു കഥാപാത്രങ്ങൾ അങ്കത്തിനിറങ്ങുന്നു എന്ന പ്രത്യേകതയുണ്ട്. സുരേഷ് ഗോപി തൃശൂരിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഒപ്പം തിരുവനന്തപുരം എന്ന താര മണ്ഡലത്തിൽ ശോഭന കൂടി എത്തുന്നതോടെ കളം കൊഴുക്കും.
ചെന്നെയിൽ താമസിക്കുന്നു ശോഭന ഈ അടുത്ത കാലത്തു പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം നായികാ റോളിലേക്കും മടങ്ങിയെത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കൊപ്പം ശോഭനയും കളത്തിലിറങ്ങുന്നതോടെ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പറ്റം ചിത്രങ്ങളാണ് മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക.
മണിച്ചിത്രത്താഴ്
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സണ്ണിയേയും ഗംഗയേയും നകുലനേയും മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. ഇന്നും മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട സിനിമയും കഥാപാത്രങ്ങളുമാണ്. ശോഭന ഗംഗയായപ്പോള്‍ ഗംഗയുടെ ഭര്‍ത്താവ് നകുലനെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.
ഇന്നലെ
പകരം വയ്ക്കാനില്ലാത്ത പ്രതിഭയായ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രം. ഇന്നലെയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും സിനിമാപ്രേമികളുടെ മനസില്‍ ജീവിക്കുന്നു. ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും ജയറാമുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ജയറാമായിരുന്നു നായകനെങ്കിലും സുരേഷ് ഗോപി അവതരിപ്പിച്ച നരേന്ദ്രന്‍ സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടേയും ഹൃദയത്തിലാണ് ഇടം നേടിയത്. മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പട്ടികയിലാണ് ഇന്നലെയുടെ സ്ഥാനം. മായയായും ഗൗരിയായും ശോഭന എതിരഭിപ്രായമില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്.
കമ്മീഷ്ണര്‍
സുരേഷ് ഗോപിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് കമ്മീഷ്ണര്‍. ഷാജി കെെലാസ് ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. മലയാളത്തിലെ പോലീസ് വേഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കുകയായിരുന്നു സുരേഷ് ഗോപിയും ഷാജി കെെലാസും ചേര്‍ന്ന്. നായികയായ അഡ്വ.ഇന്ദുവിനെയാണ് ശോഭന അവതരിപ്പിച്ചത്. സ്ക്രീന്‍ സ്പെയ്സ് കുറവായിരുന്നുവെങ്കിലും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഇന്ദു. ശോഭന തന്‍റെ കഥാപാത്രത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇംപാക്ട്ഫുള്ളാക്കി മാറ്റുകയായിരുന്നു.
സിന്ദൂരരേഖ
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷങ്ങിലെത്തിയപ്പോള്‍ ദിലീപും രഞ്ജിതയും നരേന്ദ്ര പ്രസാദും അടക്കമുള്ളവര്‍ മറ്റ് കഥാപാത്രങ്ങളായെത്തി. സുരേഷ് ഗോപിയുടേയും ശോഭനയുടേയും മികച്ച പ്രകടനങ്ങളായിരുന്നു ചിത്രത്തിന്‍റെ കരുത്ത്. സിബി മലയില്‍ സിനിമകളുടെ സ്വാഭാവത്തില്‍ തന്നെയിറങ്ങിയ ചിത്രം പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ചാണ് അവസാനിക്കുന്നത്.
മകള്‍ക്ക്
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു മകള്‍ക്ക്. ജയരാജായിരുന്നു സംവിധായകന്‍. സുരേഷ് ഗോപി ഡോക്ടര്‍ വാര്യരായും ശോഭന അദ്ദേഹം ചികിത്സിക്കുന്ന രോഗിയായുമാണ് ചിത്രത്തിലെത്തിയത്. രണ്ടു പേരുടേയും അഭിനയ മികവ് വെളിവായ ചിത്രം. ശോഭനയുടെ പ്രകടനം ദേശീയ അവാര്‍ഡ് നേടാന്‍ സാധ്യത കല്‍പ്പിച്ചതായിരുന്നു. എന്നാല്‍ അവസാന നിമിഷം നഷ്ടമാവുകയായിരുന്നു.
രജപുത്രന്‍
ഷാജൂണ്‍ കര്യാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രജപുത്രന്‍. ആനന്ദ് എന്ന നായകനായി സുരേഷ് ഗോപിയെത്തിയപ്പോള്‍ വേണിയായി ശോഭനയുമെത്തി. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നായിരുന്നു രജപുത്രന്‍. മുരളി, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.
ആലിലക്കുരുവികള്‍
എസ്.എല്‍ പുരം ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആലിലക്കുരുവികള്‍. ശോഭന, വിനോദ് കുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.രംഗന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുമെത്തി. മൂന്ന് പേരിടേയും മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു ആലിലക്കുരുവികള്‍.
ബന്ധുബലത്തിലും ആരാധക ബലത്തിലും ശോഭന ഒരു പണതൂക്കം മുന്നിൽ
മലയാളികളുടെ പ്രീയപ്പെട്ട താരം മൽസരിക്കാനെത്തുമ്പോൾ ബിജെപി വോട്ടിനൊപ്പം വ്യക്തിഗത വോട്ടുകൂടി ചേരുമ്പോൾ വിജയത്തേരിലേറെമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. ശോഭനയുടെ ബന്ധുക്കളും മണ്ഡലത്തിൽ ഇപ്പോഴുമുണ്ട്. ട്രാവൻകൂർ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പത്മിനി ,രാഗിണി, ലളിത എന്നിവർ ശോഭനയുടെ പിതൃ സഹോദരങ്ങളാണ്. ബിജെപി ബന്ധമുള്ള സംവിധായകരും താരങ്ങളും ബിജെപി കേന്ദ്ര നേതാക്കളും ശോഭനയുമായി സ്ഥാനാർത്ഥികാര്യം സംസാരിച്ചിട്ടുണ്ട്. നേരത്തെ തൃശൂരിൽ നടന്ന വനിതാ മഹാ സമ്മേളനത്തിൽ ശോഭന പങ്കെടുത്തിരുന്നു.
കേരള സർക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറാണ് ശോഭന. അതിന് ശേഷമാണ് ബിജെപിയുടെ വേദിയിൽ എത്തിയത്. മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴത്തുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് ബിജെപി സ്ഥാനാർത്ഥിയായി ശോഭന മത്സരിക്കുമെന്ന വാർത്ത വ്യാപക ചർച്ചയായത്. ബിജെപി തിരുവനന്തപുരത്ത് ഇനിയും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. ശശി തരൂരാണ് കോൺഗ്രസിന്റെ സിറ്റിങ് എംപി. സിപിഐയ്ക്കായി പന്ന്യൻ രവീന്ദ്രനും.
നേരത്തെ കെ എസ് ചിത്രയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ചിത്ര വിസമ്മതം അറിയിച്ചു.ഇതോടെയാണ് ശോഭനയിലേക്ക് ചർച്ച എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാറിന്റേയും മലേഷ്യയിൽ വേരുകളുള്ള ഡോ. ആനന്ദത്തിന്റേയും മകളാണ് ശോഭന. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരനാണ് ശോഭനയുടെ അച്ഛൻ ചന്ദ്രകുമാർ. നടി സുകുമാരി ശോഭനയുടെ ബന്ധുവാണ്. നടൻ കൃഷ്ണ, ശോഭനയുടെ അമ്മായി ലളിതയുടെ കൊച്ചുമകനാണ്. നടനും നർത്തകനുമായ വിനീതും ശോഭനയുടെ ബന്ധുവാണ്. ശോഭനയുടെ അമ്മായി പത്മിനിയുടെ ഭർത്താവിന്റെ സഹോദരപുത്രനാണ് വിനീത്. തിരുവിതാംകൂർ സഹോദരിമാർ എന്നാണ് ലളിത-പത്മിനി-രാഗിണിമാർ അറിയപ്പെട്ടത്.അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നായികയായി വേഷമിട്ടു.ചിത്രാ വിശ്വേശ്വരന്റെ കീഴിൽ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കേരള , തമിഴ്‌നാട് സർക്കാരുകളുടെ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ശോഭന നേടിയിട്ടുണ്ട്. ‘മണിച്ചിത്രത്താഴ്,’ ‘മിത്ര് മൈ ഫ്രണ്ട്’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. കലാരംഗത്തുള്ള സംഭാവനകൾ പരിഗണിച്ച് 2006 ൽ രാജ്യം ശോഭനയെ പത്മശ്രീ നൽകി ആദരിച്ചു. ദൂരദർശൻ ഗ്രേഡ് എ ടോപ് ആർട്ടിസ്റ്റ് ആയ ശോഭന, കലാർപ്പണ എന്ന പേരിൽ ചെന്നൈയിൽ സ്വന്തമായി ഒരു ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്.
ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം തൃശൂർ തന്നെ
തൃശൂർ പിടിക്കലാണ് ഇത്തവണ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. എന്തുവിലകൊടുത്തും ഒരു സീറ്റുറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു ഒളിയും മറയുമില്ലാതെ ബിജെപി പറയുന്നുണ്ട്. ജനുവരിയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂര് വന്നത് ദേശീയ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നു എന്നിടത്ത്, ബിജെപി ദേശീയ നേതൃത്വംതന്നെ ഈ മണ്ഡലത്തെ എത്ര പ്രാധാന്യത്തോടെയാണ് കാണുന്നതെന്നാണ് മനസിലാക്കേണ്ടത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് മൂന്നാം തവണയും അപാരമായ ആത്മവിശ്വാസത്തോടെ ബിജെപി നേതാവും സിനിമാ നടനുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പിനിറങ്ങുകയാണ്. തൃശൂർ താനെടുക്കുമെന്ന ആത്മവിശ്വാസം രണ്ടു തവണ പരാജയം നേരിട്ടിട്ടും സുരേഷ് ഗോപി പൊടിതട്ടിയെടുത്തതാണ്. ആ സകലമാന പ്രതീക്ഷകളും എവിടെച്ചെന്ന് നിൽക്കുമെന്നാണ് കാണേണ്ടത്.