തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മുൻ ജീവനക്കാരനടക്കം നാല് പേർ പിടിയിൽ
തൃശൂർ: തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം.
തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരനായ സുബ്രഹ്മണ്യനാണ് ആക്രമണത്തിന് ഇരയായത്.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് പരിക്കേറ്റ സുബ്രഹ്മണ്യൻ പറയുന്നത്.
കോഴിക്കോട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങിമരിച്ചു
നാല് പേർ പൊലീസ് കസ്റ്റഡിയിൽ
സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാല് പേരെ പഴയന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻ ജീവനക്കാരനായ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
വീണ്ടും ബാറിലെത്തി മർദനം
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കളോടൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു.
തുടർന്ന് ജീവനക്കാരനായ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.
സുരക്ഷാ ജീവനക്കാരും നാട്ടുകാരും ഇടപെടാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നുവെന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സുബ്രഹ്മണ്യന്റെ മുഖത്ത് ശക്തമായി അടിക്കുന്നതും നിലത്ത് വീണ ശേഷവും മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഗുരുതര പരിക്ക്, ചികിത്സയിൽ
അടിയേറ്റ് അവശനായ സുബ്രഹ്മണ്യനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ നിലവിൽ ചികിത്സയിലാണ്.
ബാറിൽ ജോലി ചെയ്യുന്നതിനിടെ ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ പിരിച്ചുവിട്ടിരുന്നുവെങ്കിലും വ്യക്തിപരമായി തനിക്കൊപ്പം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
English Summary:
A bar employee named Subramanian was brutally assaulted in Thiruvilwamala, Thrissur, with CCTV footage revealing the violent attack. The Pazhayannur police have taken four people into custody, including a former employee of the bar. The victim suffered serious injuries and was taken to the hospital by the local people and is undergoing treatment in the hospital.









