കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻ വീട്ടിൽ സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. വീട്ടുടമയായ രാകേഷിന്റെ ബന്ധുവാണ് പ്രതിയായ സജിത്.
കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം. രാത്രി രണ്ട് മണിയോടെ പരിസരത്തെത്തിയ പ്രതി വാഹനങ്ങളുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലുമാണ് ഇയാൾ പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെയാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതു ഭവനിൽ രാകേഷിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറുകളും, ബുള്ളറ്റും, സൈക്കിളുമാണ് അഗ്നിക്കിരയായത്.
പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ കാണുന്നത് വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിൽ തീ പടരുന്നതായിരുന്നു. സ്കൂട്ടറുകൾ പൂർണമായും കത്തി നശിച്ചിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാർ വെളിയിലേക്ക് മാറ്റി. തുടർന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീ അണയ്ച്ചത്.