തൊടുപുഴ: കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ പതിമൂന്നുകാരൻ തൊടുപുഴക്ക് വണ്ടി കയറിയത് യൂട്യൂബറുടെ വ്‌ളോഗ് കണ്ട്. തൊടുപുഴ സ്വദേശിയായ യൂട്യൂബറുടെ കടുത്ത ആരാധകനാണ് കുട്ടി. എന്നാൽ തൊടുപുഴയിലെത്തിയപ്പോഴാണ് മനസിലായത് വ്ളോഗിൽ കണ്ട തൊടുപുഴ അല്ല ഈ തൊടുപുഴ എന്ന്.
പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ അമ്പലം റോഡിലെ ബസ് സ്റ്റോപ്പിൽ കുട്ടി തനിച്ചിരിക്കുന്നതുകണ്ട ശശികുമാർ അടുത്തുകൂടി ഓട്ടോയിൽ കയറ്റി കോലാനി മാനാന്തടംപാറയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെെവച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എതിർത്തതിനാൽ പിന്തിരിഞ്ഞു.
കോലാനിയ്ക്ക് സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നുവിളിക്കുന്ന ശശികുമാർ(55)ആണ് അറസ്റ്റിലായത്. കൈനോട്ടക്കാരന്‍റെ അതിക്രമശ്രമം കുട്ടി ധൈര്യപൂർവം എതിർത്തതോടെ പ്രതി പിന്തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കുട്ടി തൻറെ കൈവശം ഉണ്ടെന്ന് കൈനോട്ടക്കാരൻ വിളിച്ചറിയിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
സേ പരീക്ഷ എഴുതാൻ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടി സംഭവത്തിൻറെ ഷോക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത വരണമെന്ന് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയേയും ശശികുമാറിനേയും വിശദമായി ചോദ്യം ചെയ്തതോടെ കേസിൽ പോക്സോ വകുപ്പുകളും ചുമത്തി.
സംഭവിച്ചത്…
ചൊവ്വാഴ്ച രാവിലെ 8.50നാണ് കുട്ടിയെ പിതാവ് റീടെസ്റ്റിനായി അൽ അമീൻ സ്കൂളിൽ കൊണ്ടുചെന്നുവിട്ടത്. മഴ കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയുടെ ഉത്തരപേപ്പർ വാങ്ങിയ ശേഷം അധ്യാപിക നേരത്തേ വിട്ടു.
സ്കൂളിന് പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. അതോടെ കുട്ടിയുടെ പിതാവ് സ്കൂളിൽ വിളിച്ചന്വേഷിച്ചു, എന്നാൽ പത്തുമണിക്കു മുൻപായി കുട്ടി സ്കൂളിൽ നിന്നും പോയെന്ന് അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ പിതാവ് എളമക്കര പൊലീസിൽ പരാതി നൽകി.
കൊച്ചിയിൽ നിന്നും ബസ് കയറിയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. ഇരുട്ടു വീഴാൻ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി അടുത്തുകണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ ഉറപ്പായും സഹായിക്കാമെന്ന് ശശികുമാർ മറുപടി നൽകുകയായിരുന്നു.
പക്ഷെ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ ശശികുമാറിന്റെ സ്വഭാവവും രീതിയും പാടെ മാറി. കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പേടിച്ചരണ്ട കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി.
ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പണിയാകുമെന്ന് തോന്നിയതോടെ കുട്ടിയോട് പിതാവിന്റെ നമ്പർ വാങ്ങി വിളിച്ചറിയിച്ചു. തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്നും പറഞ്ഞു.
പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയേയും ഇയാളേയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി.
കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തു.