ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് മോഷ്ടിച്ച്ക ള്ളൻ
ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ സ്വകാര്യ കമ്പനിയുടെ താത്കാലിക ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി.
മാളികപ്പുറം പതിനഞ്ചാം നമ്പർ അരവണ കൗണ്ടറിൽ ജോലി ചെയ്തിരുന്ന മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള സബ് ഇൻസ്‌പെക്ടർ വടിവേൽ ശബരിമല ദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം.
ദർശനത്തിനിടെ, മാളികപ്പുറം പതിനഞ്ചാം നമ്പർ അരവണ കൗണ്ടറിൽ നിന്ന് 1460 രൂപയുടെ അപ്പം, അരവണ പ്രസാദങ്ങൾ എന്നിവ എസ്ഐ വടിവേൽ വാങ്ങിയിരുന്നു.
പണമടയ്ക്കുന്നതിനായി അദ്ദേഹം തന്റെ എടിഎം കാർഡ് കൗണ്ടറിലെ ജീവനക്കാരനായ ജിഷ്ണുവിന് കൈമാറി. കാർഡ് സ്വൈപ്പ് ചെയ്യുന്നതിനിടെ ജിഷ്ണു എടിഎം കാർഡിന്റെ രഹസ്യ പിൻ നമ്പർ ശ്രദ്ധിച്ച് മനസ്സിലാക്കി.
ഇടപാട് പൂർത്തിയായ ശേഷം, എസ്ഐ വടിവേൽ നൽകിയ യഥാർത്ഥ എടിഎം കാർഡിന് പകരം ജിഷ്ണു മുൻകൂട്ടി കൈവശം വെച്ചിരുന്ന മറ്റൊരു കാർഡാണ് തിരികെ നൽകിയത്. ഇത് ശ്രദ്ധിക്കാതെ എസ്ഐയും അദ്ദേഹത്തിന്റെ സംഘവും ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ, ജിഷ്ണു കൈക്കലാക്കിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തുള്ള ധനലക്ഷ്മി ബാങ്ക് ശാഖയിലെ എടിഎം വഴി 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചതായി എസ്ഐ വടിവേലിന്റെ മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പു നടന്നതായി അദ്ദേഹം തിരിച്ചറിഞ്ഞത്.
ശബരിമല സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാർഡ് മോഷ്ടിച്ച്ക ള്ളൻ
ഉടൻ തന്നെ എസ്ഐ ധനലക്ഷ്മി ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. ബാങ്ക് വിജിലൻസ് വിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയായ ജിഷ്ണു സജികുമാറിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സംഭവത്തിൽ ഉപയോഗിച്ച എടിഎം കാർഡുകളും മറ്റ് തെളിവുകളും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശബരിമല പോലുള്ള തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളിൽ തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം വിജിലൻസും പൊലീസ് അധികൃതരും മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പിൻ നമ്പർ മറ്റുള്ളവർ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.









