യുകെയിൽ തൊഴിൽ മേഖലകളിൽ വൻ കുറവാണ് വരുന്നത് എന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ പുറത്തു വരുന്നത് പതിവാണ്. കുടിയേറ്റക്കാര്‍ പൊതുവെ തെരഞ്ഞെടുക്കുന്ന നഴ്‌സിംഗ് മേഖല ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ് എന്നതാണ് ഇപ്പോഴത്തെ ആശങ്ക. എന്നാൽ, നഴ്‌സിംഗ് മാത്രമല്ല, മറ്റു ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്.
ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന ‘ദി ഗ്രേറ്റ് റസിഗ്നേഷന്‍’ ട്രെന്‍ഡ് ബ്രിട്ടനേയും കാര്യമായി ബാധിച്ചു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും.
സ്‌കില്‍ഡ്, സ്‌പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ ഒന്നാമത്തേത് ടീച്ചിങ് ആണ്. ഈ പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ് എന്നാണു പുറത്തുവരുന്ന സൂചനകൾ. ഫിസിക്‌സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം കുറഞ്ഞതും ഇതിനെ സാരമായി ബാധിച്ചിട്ടുണ്ട്.
മറ്റൊരു മേഖല ലോറി ഡ്രൈവര്‍മാര്‍ ആണ്. റോഡില്‍ കൂടുതല്‍ സമയം ചെലവാക്കുന്നതും, വീട്ടില്‍ നിന്നും അകന്ന് നില്‍ക്കുന്നതും, ശാരീരിക അധ്വാനം വേണ്ടിവരുന്നതുമാണ് ഈ ജോലിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നത്. അതിനാൽ ഈ ജോലിക്കും ഡിമാൻഡ് ഏറെയാണ്.
മറ്റൊരു ജോലി ക്‌ളീനിംഗ് ആണ്. മിക്ക കുടുംബങ്ങളും ക്ലീനര്‍മാരെ ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌പെഷ്യലൈസ്ഡ് കൊമേഴ്‌സ്യല്‍ ക്ലീനിംഗ് സര്‍വ്വീസ് ഡിമാന്‍ഡും ഉയരുകയാണ്. ക്ലീനിംഗ് ഇന്‍ഡസ്ട്രി വൻ വളർച്ച പ്രാപിക്കുമ്പോഴും ഈ ജോലിക്ക് ആവശ്യത്തിന് ആളെ കിട്ടാനില്ല.
സായുധ സേനക ജോലിക്കും ഇപ്പോള്‍ ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബ്രിട്ടന്റെ സൈന്യത്തില്‍ ഇപ്പോള്‍ 2 ലക്ഷം പേരുടെ കുറവുണ്ട്. പോലീസ് സേനകളിലും ജോലിക്കാരെ കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. പൊതുജനങ്ങളുടെ വിമര്‍ശനം നേരിടുന്നതും, ഉയരുന്ന ക്രൈം റേറ്റും, ജോലിയിലെ സമ്മര്‍ദവും മൂല ആളുകൾ ഈ ജോലിയിലേക്ക് വരാൻ മടിക്കുകയാണ്.