അന്വേഷണ സംഘം തൻ്റെ പരാതി പഠിക്കട്ടെയെന്നും ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചതായും അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. (There is an anti-government lobby in the police: PV Anwar)
പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെ വൃത്തികെട്ടവർ പൊലീസിൽ ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൻ പരാതിയുമായി രംഗത്ത് വന്നതെന്നും അൻവർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ:
“മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്നെയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. പിവി അൻവർ ദൈവത്തിനും ഈ പാർട്ടിക്കും മുന്നിലേ കീഴടങ്ങൂ. നിങ്ങളാര് വിചാരിച്ചാലും തന്നെ കീഴടക്കാൻ സാധിക്കില്ല. വിപ്ലവം ഉണ്ടാകുന്നത് ജനകീയ മുന്നേറ്റത്തിലാണ്.
അഴിമതിയും അക്രമവും നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവം തുടങ്ങിയിട്ടേയുള്ളൂ. താൻ ഫോക്കസ് ചെയ്യുന്ന ചില കാര്യങ്ങളിൽ നിന്ന് ഇപ്പോൾ മാറാൻ തയ്യാറല്ല.
താൻ കൊടുത്തത് സൂചനാ തെളിവുകളാണ്. ഇനി നടക്കേണ്ടത് അന്വേഷണമാണ്. ആ ഘട്ടത്തിലാണ് തെളിവുകൾ നൽകുക. ഇതിനെല്ലാം ഒരു നടപടിക്രമം ഉണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പാർട്ടിയാണ്. അന്വേഷണം തുടങ്ങുന്നതേയുള്ളൂ.
നല്ല ഉദ്യോഗസ്ഥർ കേരളാ പൊലീസിലുണ്ട്. അത്തരത്തിലുള്ള ഉദ്യോഗസ്ഥരാവണം ഈ കേസ് അന്വേഷിക്കുന്നത്.
സംസ്ഥാന പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ട്. ഡിജിപിയെ മാറ്റേണ്ടത് താനല്ല. അജിത്കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളത്.
തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ.
താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. ജനങ്ങൾക്ക് മുന്നിലാണ് പരാതി തുറന്ന് പറഞ്ഞത്. ഇന്നലെയാണ് താൻ പരാതി കൊടുത്തത്. അന്വേഷണത്തിൽ തനിക്ക് തിരക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിപൂർവമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞത് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. അതിനെ തള്ളിക്കളയാൻ കഴിയില്ല. മുഖ്യമന്ത്രിക്ക് കുറ്റാരോപിതരെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല.
മുഖ്യമന്ത്രി വിശ്വസിച്ച് ഏൽപ്പിച്ച വ്യക്തികൾ ചതിച്ചെങ്കിൽ ആ ചതിക്കുന്നവർക്കാണ് അതിൻ്റെ ഉത്തരവാദിത്തം. വിശദമായി അന്വേഷിച്ച ശേഷമാണ് താൻ കാര്യങ്ങൾ പറഞ്ഞത്.
കൃത്യമായ അന്വേഷണം നടന്നില്ലെങ്കിൽ താൻ കള്ളനായി പോകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിൽ കണ്ട് പരാതി കൊടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.