സ്വാതന്ത്രത്തിന് ശേഷം പല തവണ ഭൂസർവേകൾ സംസ്ഥാനത്ത് നടന്നു. എന്നാൽ ഒരു ഭൂസർവേ പോലും നടക്കാത്ത നാൽപ്പതിനായിരത്തിലധികം ജനസംഖ്യയുള്ള ഒരു നഗരമുണ്ട് കേരളത്തിൽ. ഇടുക്കിയിലെ കട്ടപ്പനയാണ് ആ നഗരം. സർവേ നടപടികൾ പൂർത്തിയാക്കി പട്ടയങ്ങളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളെ മറികടക്കാൻ കഴിയാത്തതിനാലാണിത്.
കട്ടപ്പന നഗരവികസനത്തിനായി മാറ്റിയ 77 ഏക്കർ സ്ഥലത്തെ നിർമാണങ്ങളും പട്ടയ നടപടികളുമാണ് നിയമക്കുരുക്കുകളിൽ കുരുങ്ങിക്കിടക്കുന്നത്. നഗരത്തിലെ 77 ഏക്കർ സ്ഥലം കൈവശം തിരിച്ച് സർവേ നടത്താൻ വൈകിയതാണ് വാണിജ്യ നിർമാണങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയായത്.
രാജഭരണകാലത്തെ ഏലപ്പട്ടയം അനുസരിച്ച് ഏലം കൃഷി മാത്രമേ നടക്കൂ. 1964 റൂൾ പ്രകാരം 1980 കാലഘട്ടം വരെ നൽകിയ പട്ടയം അനുസരിച്ച് കർഷകന് ഭൂമിയിൽ കൃഷി ചെയ്യാനും താമസിക്കാനും അനുമതിയുണ്ട്. 1993 ലെ പട്ടയ പ്രകാരം കൃഷിയും താമസവും കൂടാതെ ചെറിയ വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കാം.
എന്നാൽ നഗരവികസനത്തിനായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകിയില്ല എന്ന വിരോധാഭാസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 1975 ലെ റീസർവേ കാലത്ത് ടൗൺഷിപ്പ് സ്ഥലത്തെ കൈവശങ്ങൾ തിരിച്ച് സർവേ നടപടികൾ നടത്തിയില്ല. നഗരവികസനത്തിനായി നീക്കിവെച്ച പ്രദേശങ്ങളെ ടൗൺഷിപ്പ് എന്ന് രേഖപ്പെടുത്തി മാറ്റിയിടുകയാണ് ഉണ്ടായത്.
993 റൂൾ പ്രകാരം പട്ടയം നൽകണമെങ്കിൽ ലാൻഡ് രജിസ്റ്ററിൽ ഏലം അല്ലാതെയുള്ള കൃഷികൾ നടന്ന പ്രദേശമോ, കൈവശമുള്ള ഭൂമിയെന്ന രേഖയോ ഉണ്ടാകണം. മുൻ സർവേകളിൽ ടൗൺഷിപ്പ് എന്ന് രേഖപ്പെടുത്തിയതിനാൽ ഇത്തരം കാര്യങ്ങൾ രജിസ്റ്ററുകളിൽ ഇല്ല. ഇതാണ് നഗരത്തിൽ പട്ടയം അനുവദിക്കുന്നതിന് തടസമായത്. ഇതോടെ വീണ്ടും സർവേ നടത്തണമെന്ന മുറവിളി ശക്തമായി.
അതേതുടർന്ന് 2016ൽ സർവേ നടപടികൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. 2018ൽ സർവേ ആരംഭിച്ചെങ്കിലും പൂർത്തിയായിരുന്നില്ല. പിന്നീട് 2023 ൽ സർവേ നടപടികൾ പുനരാരംഭിച്ചു. നാലു സർവെയർമാരുടെയും മൂന്നു സഹായികളുടെയും നേതൃത്വത്തിലാണ് സർവേ നടന്നത്.
വിവിധ കൈവശങ്ങളുടെ അടിസ്ഥാനത്തിൽ റീസർവേയുടെ സബ് ഡിവിഷൻ നൽകുന്ന നടപടികളും പുരോഗമിച്ചിരുന്നു. നിലവിൽ സർവേ നടപടികൾ പൂർത്തിയായി പട്ടയം നൽകാൻ ജില്ലാ ഭരണകൂടം സർക്കാരിനോട് ശുപാർശ ചെയ്തതായാണ് റവന്യു വകുപ്പ് നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് 17 ന് മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.