ഒല്ലൂർ: കുട്ടനെല്ലർ ബൈപാസ് മുതൽ പയ്യപ്പിള്ളി മൂല വരെയുള്ള റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടി തുടങ്ങി.പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്കുള്ള പ്രധാന റോഡാണ് ഇത്.
നഷ്ടപരിഹാര തുക നൽകി സ്ഥലം വിട്ടു നൽകുന്നവരുടെ മതിലുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് വീതി കൂട്ടുന്നതോടെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രാ ദുരിതം അവസാനിക്കും. നിരവധി തർക്കങ്ങൾക്ക് ശേഷമാണ് കുട്ടനെല്ലർ ബൈപാസ് മുതൽ പയ്യപ്പിള്ളി മൂല വരെ റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. കൂടാതെ പൂത്തൂർ സെൻട്രൽ ജംഗ്ഷനു സമീപം പുതിയ പാലവും നിർമ്മിക്കും. ഇതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് യാത്ര സുഗമമാകും.
ജൂൺ മാസത്തോടെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാകുമെന്നും ആഗസ്റ്റ് മാസത്തോടെ റോഡ് നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
നിലവിൽ ഏഴ് മീറ്റർ മാത്രം വീതിയുള്ള ഈ റോഡ് 15 മീറ്റർ വീതിയിൽ ആക്കുന്നതിന് സ്ഥലം വിട്ട് നൽകിയവർക്ക് നഷ്ടപരിഹാര തുകയായി 47.30 കോടി രൂപ നേരത്തെ നൽകിയിരുന്നു. ഈ ഭാഗത്ത് ആധുനിക രീതിയിലുള്ള ഡിസൈൻ റോഡ് നിർമ്മിക്കുന്നതിന് കിഫ് ബിയിൽ നിന്ന് 41.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഇവിടെ സമാന്തര പാലം നിർമ്മിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.