ഏഷ്യയിലെ ഏറ്റവും വലിയ ചന്ദനക്കാടുകളുടെ ശേഖരങ്ങളിൽപ്പെട്ടതാണ് മറയൂർ ചന്ദനക്കാടുകൾ. എന്നാൽ മോഷണം ഈ രീതിയിൽ മുന്നോട്ടു പോയാൽ മറയൂരിലെ ചന്ദനക്കാടുകൾ അടുത്ത മൂന്നോ , നാലോ പതിറ്റാണ്ടുകൾ കഴിയുമ്പോഴേക്കും ഓർമയായി മാറും. (Theft is rampant in Marayoor sandalwoodsCommunity-verified icon)
ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളാണ് എല്ലാ മാസവും മറയൂർ ചന്ദനക്കാടുകളിൽ നടക്കുക. നാച്ചിവയൽ ചന്ദന റിസർവ് -1 ൽ നിന്നും ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായതാണ് ഒടുവിലത്തെ സംഭവം.
മറയൂർ മേലാടി സ്വദേശികളായ ആർ.ശശി(44) ഷൺമുഖയ്യ (42) എന്നിവരാണ് പിടിയിലായത്. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലുങ്കിനടിയിൽ ഇവർ ഒളിപ്പിച്ച ചന്ദനവും അന്ന് കണ്ടെടുത്തിരുന്നു.
കൊള്ളക്കാര ഭയന്ന് 2023 ഫെബ്രുവരിയിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വനം വകുപ്പ് ചന്ദനമരം മുറിച്ച് ലേലത്തിന് വെച്ച സംഭവങ്ങളും ഉണ്ടായി. അന്ന് ലേലം വിളിച്ച മരത്തിൽ 1.27 കോടി രൂപ ലഭിച്ചത് വലിയ വാർത്തയായിരുന്നു.
ചന്ദനക്കുറ്റി വനത്തിൽ നിന്നും പിഴുതു കടത്തിയ കേസിൽ ജനുവരിയിൽ കാന്തല്ലൂർ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ ദേവികുളം കോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
വനം വകുപ്പ് കനത്ത സുരക്ഷ ഒരുക്കാറുണ്ടെങ്കിലും മോഷ്ടാക്കൾ പലപ്പോഴും വനം വകുപ്പിന്റെ കണ്ണുവെട്ടിച്ച് ചന്ദനമരങ്ങൾ മറിച്ചു കടത്തുകയാണ് പതിവ്.
മുൻപൊക്കെ ഉൾക്കാടുകളിലും മറ്റും നടന്നിരുന്ന ചന്ദന മോഷണം ഇപ്പോൾ റോഡരികിലേക്കും സ്വകാര്യ ഭൂമിയിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഒടിഞ്ഞുവീഴുന്നതും മോഷണം പോയതിന്റെ കുറ്റി ഉൾപ്പെടെ പിഴുതെടുക്കുന്നതുമായ ചന്ദന മരങ്ങൾ നിയമപരമായി ലേലം ചെയ്യാറുണ്ട്. സോപ്പ് കമ്പനികളാണ് പ്രധാനമായും ചന്ദനമരങ്ങൾ ലേലത്തിൽ പിടിക്കുന്നത്.